കൊൽക്കത്തയിലെ ഹോട്ടലിലെ തീപിടിത്തം; ഉടമ അറസ്റ്റിൽ

Photo: PTI
കൊൽക്കത്ത: കൊൽക്കത്തയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ ഹോട്ടലിലെ തീപിടിത്തത്തിൽ ഉടമ അറസ്റ്റിൽ. ബീരേശ്വർ മിത്രയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഹോട്ടലിന്റെ ഉടമ മിത്രയാണെങ്കിലും അടുത്തിടെ ഹോട്ടൽ അബു സഫർ എന്ന വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്നു. 40,000 രൂപ വാടക വ്യവസ്ഥയിലായിരുന്നു ഹോട്ടൽ പാട്ടത്തിന് നൽകിയിരുന്നത്.
ആഗസ്ത് 19 ബുധനാഴ്ച വെളുപ്പിനാണ് നഗരത്തെ ഞെട്ടിച്ച അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിൽ കുട്ടി ഉൾപ്പടെ 9 പേർ മരണപ്പെട്ടിരുന്നു. വിനോദ സഞ്ചാരത്തിനെത്തിയ ബംഗ്ലാദേശികളാണ് മരിച്ചവരിലേറെയും. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ന്യൂ മാർക്കറ്റിന് സമീപമുള്ള ഫ്രീ സ്‌കൂൾ സ്ട്രീറ്റിലെ ഹോട്ടലിൽ ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു അഗ്നിബാധയുണ്ടായത്.
അപകടം നടന്ന ബുധനാഴ്ച തന്നെ ഹോട്ടൽ പാട്ടത്തിന് എടുത്തിരുന്ന അബു സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഹോട്ടലിന്റെ യഥാർഥ ഉടമ ബീരേശ്വർ മിത്ര ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പ്രത്യേക അന്വേഷണ സംഘം മേദിനിപൂർ ജില്ലയിലെ ദിഘ, മന്ദാർമണി എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. മിത്രയ്ക്ക് ഇവിടെ രണ്ട് ഹോട്ടലുകൾ സ്വന്തമായുണ്ട്.
എന്നാൽ അവിടെയും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് കൊൽക്കത്തയിലെ ബെഹാലയിലുള്ള വീട്ടിൽ മിത്ര എത്തിയേക്കുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വീടിന് സമീപം നിലയുറപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്.
അറസ്റ്റ് സാധ്യത കൂടുതലാണെന്ന് അറിഞ്ഞിട്ടും മിത്ര തിരിച്ചെത്തി സ്വന്തം വീട്ടിലെത്താൻ തീരുമാനിച്ചതിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടെന്നാണ് പൊലീസ് നിഗമനം. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മിത്ര ഒളിവിൽ പോയതിന് പിന്നാലെ ഉയാളുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായാണ് വിവരം. മിത്രയെ കോടതിയിൽ ഹജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുമെന്നാണ് അപകടം.










0 comments