print edition രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി: ഉത്തരേന്ത്യയിൽ ആശങ്ക

ന്യൂഡൽഹി
വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തലസീമിയ ബാധിതരായ കുട്ടികൾക്ക് രക്തത്തിലൂടെ എച്ച്‌ഐവി ബാധിക്കുന്ന സംഭവം ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുന്നു. മധ്യപ്രദേശിലെ സത്‌നയിൽ സർദാർ പട്ടേൽ ജില്ലാആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾ എച്ച്‌ഐവി ബാധിതരായതാണ് ഒടുവിലെ സംഭവം. മൂന്നിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ എച്ച്‌ഐവി ബാധിതരായെന്ന് സ്ഥിരീകരിച്ചു. സംഭവം വിവാദമായതോടെ ഒരു ഡോക്ടറെയും രണ്ട് ലാബ് ടെക്‌നീഷ്യൻമാരെയും സസ്‌പെൻഡ് ചെയ്‌തു.
സംസ്ഥാന സർക്കാർ രക്തബാങ്കുകളിലെ ജീവനക്കാർക്ക് മതിയായ യോഗ്യത ഇല്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്. പരിശോധന കൂടാതെ ഇവർ പലരുടെയും രക്തംശേഖരിച്ചതായും ഇത് നൽകിയതായും കണ്ടെത്തി. കൃത്യമായ മേൽവിലാസമോ നന്പറോ ഇല്ലാത്തവരുടെ രക്തംവരെ ഇതിലുണ്ട്.
നേരത്തെ, ജാർഖണ്ഡിൽ തലസീമിയ ബാധിതരായ ആറ് കുട്ടികൾക്ക് സമാന സംഭവമുണ്ടായി. ജനിതകരോഗമായ തലസീമിയ ഉള്ളവർക്ക് സ്ഥിരമായി രക്തം സ്വീകരിക്കേണ്ട അവസ്ഥയുണ്ട്.
ഇത്തരത്തിൽ സർക്കാർ ആശുപത്രികളിൽ നിന്നും രക്തം സ്വീകരിച്ച കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉത്തരേന്ത്യയിലെ പല ആശുപത്രികളിലും രക്തസ്വീകരണത്തിന് മുന്പ് ‘ഇൗ രക്തം സ്വീകരിച്ചതിലൂടെ എന്തെങ്കിലും രോഗമുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം എനിക്ക് മാത്രമായിരിക്കും’ – എന്ന് സമ്മതപത്രം എഴുതിവാങ്ങുന്നതായും ആക്ഷേപമുണ്ട്.









0 comments