print edition ഭരണഘടനാ പദവിയുള്ളവർ സമുദായങ്ങളെ കരിവാരിത്തേക്കരുത് ; അസം മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വിമർശം

ന്യൂഡൽഹി
മുസ്ലിങ്ങൾക്കെതിരെ തീവ്രവിദ്വേഷം വിളന്പുന്ന അസം ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയ്‌ക്ക് സുപ്രീംകോടതിയുടെ പരോക്ഷവിമർശം. ഭരണഘടനാപദവി വഹിക്കുന്നവർ ഏതെങ്കിലും ഒരു സമുദായത്തെ മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ പേരിൽ കരിവാരിത്തേയ്‌ക്കരുതെന്ന് ജസ്‌റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു. നെറ്റ്‌ഫ്ലിക്സിലെ ചലച്ചിത്രം ‘ഘുഷ്‌ഖോർ പണ്ഡിറ്റ്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം.
ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായ സാഹോദര്യം ആമുഖത്തിന്റെ പ്രധാന തത്വചിന്തയാണ്. ജാതി, മതം, ഭാഷ എന്നിവ പരിഗണിക്കാതെ സാഹോദര്യബോധം വളർത്തുകയും സഹപൗരരെ ബഹുമാനിക്കുകയും ഓരോരുത്തരും പിന്തുടരേണ്ട ഭരണഘടനാ ധർമമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും പ്രത്യേക സമൂഹത്തെ ലക്ഷ്യമിടുന്നത് ഭരണഘടനാ ലംഘനമാണ്. പ്രസംഗം, വീഡിയോ, കാർട്ടൂൺ, മറ്റ് കലാപരമായ മാർഗങ്ങൾ എന്നിവയിലൂടെ സർക്കാരോ ഇതര സ്ഥാപനങ്ങളോ ഏതെങ്കിലും സമുദായത്തെ കരിവാരിത്തേയ്‌ക്കുന്നതും അന്യായമായി കുറ്റപ്പെടുത്തുന്നതും അനുവദിക്കാനാകില്ല. ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവരാണ് ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവർ. വൈവിധ്യങ്ങൾക്കപ്പുറം ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണെന്നും വിധിയിൽ പറഞ്ഞു. മുസ്ലിങ്ങളെ വെടിവയ്‌ക്കുന്ന സർമയുടെ എഐ വീഡിയോയ്‌ക്കെതിരെയും വിദ്വേഷ പ്രസംഗത്തിനെതിരെയും വൻ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ജസ്‌റ്റിസ് ഭൂയാന്റെ വിമർശം.









0 comments