നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; ഹിമാചലിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡരികിലെ സുരക്ഷാവേലി തകർത്ത് വായുവിൽ ഉയർന്ന കാർ നൂറടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. ഹിമാചലിലെ പർവ്വാണു–ഷിംല ദേശീയ പാതയിലാണ് ദാരുണമായ അപകടം നടന്നത്. കാറിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിയുന്നതിന് മുൻപേ തീ ആളിപ്പടരുകയായിരുന്നു.
നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും വാഹനം പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമിതവേഗതയിൽ എത്തിയ കാർ വളവിൽ വെച്ച് നിയന്ത്രണം വിടുന്നതും സംരക്ഷണമതിൽ തകർത്ത് താഴേക്ക് പറക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലയോര മേഖലകളിലെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഇത്തരം അപകടങ്ങൾക്കിടയാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments