ad
Deshabhimani

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്; ഹിമാചലില്‍ പൊലീസിനെതിരെ കേസെടുത്ത് പൊലീസ്

delhi himachal poice
വെബ് ഡെസ്ക്

Published on Feb 26, 2026, 07:18 AM | 1 min read

ഷിംല: ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെച്ചൊല്ലി ഹിമാചൽ പ്രദേശ് പൊലീസും ഡൽഹി പൊലീസും ഹൈവേയിൽ നേർക്കുനേർ ഏറ്റുമുട്ടി. നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഡൽഹി പൊലീസുകാർക്കെതിരെ ഹിമാചൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തമ്മിലുള്ള ഈ ഏറ്റുമുട്ടൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.


കഴിഞ്ഞയാഴ്ച ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന 'എഐ ഇംപാക്ട് സമിറ്റിനിടെ' ഷർട്ടൂരി പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാനാണ് ഡൽഹി പൊലീസ് സംഘം ഹിമാചലിലെത്തിയത്. എന്നാൽ പ്രാദേശിക പൊലീസിനെ അറിയിക്കാതെ നടത്തിയ ഈ നീക്കം 'തട്ടിക്കൊണ്ടുപോകൽ' ആണെന്നാണ് ഹിമാചൽ പൊലീസിന്റെ വാദം.


ഷിംലയ്ക്കും സോളനും ഇടയിലുള്ള ഷോഗി ബാരിയറിൽ വെച്ച് ഹിമാചൽ പൊലീസ് ഡൽഹി സംഘത്തെ തടഞ്ഞു. പ്രാദേശിക കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഹിമാചൽ ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.


"ഞങ്ങൾ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്, നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നു," എന്ന് ഡൽഹി പൊലീസ് എസിപി രാഹുൽ വിക്രം പറഞ്ഞപ്പോൾ, "ഞങ്ങൾ നിങ്ങൾക്കെതിരെ കേസെടുത്തു കഴിഞ്ഞു, നിങ്ങൾ മൂന്ന് പേരെ തട്ടിക്കൊണ്ടുപോവുകയാണ്, അന്വേഷണവുമായി സഹകരിക്കൂ" എന്നായിരുന്നു ഹിമാചൽ പൊലീസിന്റെ മറുപടി.


ഷിംലയിലെ ഒരു റിസോർട്ടിൽ താമസിച്ച് വരികയായിരുന്ന മൂന്ന് പേരെ 15-20 പേർ അടങ്ങുന്ന സംഘം ബലമായി പിടിച്ചുകൊണ്ടുപോയെന്ന് റിസോർട്ട് ഉടമ പരാതി നൽകിയിരുന്നു. കൂടാതെ റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ രേഖകളൊന്നുമില്ലാതെ ഇവർ കൊണ്ടുപോയെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിനെതിരെ ഹിമാചൽ പൊലീസ് കേസെടുത്തത്.


ഏകദേശം 20-ഓളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ ഹിമാചൽ പൊലീസ് താത്കാലികമായി തടഞ്ഞുവെച്ചു. പിന്നീട് ഇരുവിഭാഗവും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ ടി-ഷർട്ടുകൾ പ്രദർശിപ്പിച്ചതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് നടപടിയെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home