ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഒഡിഷയിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ഒഡിഷയിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആഗസ്ത് എട്ടിന് രാവിലെ 8.30ഓടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്.
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വടക്കൻ, പടിഞ്ഞാറൻ ഒഡിഷയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. സുന്ദർഗഡ്, ഝാർസുഗുഡ, ബർഗഡ്, സംബൽപൂർ ജില്ലകളിൽ ഞായറാഴ്ച രാവിലെ 8.30 വരെ അതിശക്തമായ മഴയ്ക്ക് ഓറഞ്ച് അലര്‍ട്ടും നൽകിയിട്ടുണ്ട്.
ഒഡിഷയിലെ മറ്റ് 26 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്ത് 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
വടക്കൻ, ഉൾപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഒഡിഷ റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി ജനങ്ങൾക്ക് നിർദേശം നൽകി. ബാലസോർ, ഭദ്രക്, ജാജ്പുർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ നേരത്തെ ഉണ്ടായ പ്രളയത്തിന്റെ വെള്ളം ഇപ്പോഴും കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആവശ്യമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ODRAF), എൻഡിആർഎഫ്, ഫയർ സർവീസ് വിഭാഗങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.










0 comments