ഹരിയാനയിലെ സീറ്റ് കച്ചവടം
print edition ആരോപണമുന പ്രിയങ്കയിലേക്ക്

ഫയൽ ചിത്രം
ന്യൂഡൽഹി : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്‌ത് കോൺഗ്രസ് നേതാക്കൾ കോടികൾ കോഴ വാങ്ങിയ കേസിൽ അന്വേഷണം പ്രിയങ്കാ ഗാന്ധിയിലേക്ക് നീളുന്നു. പ്രിയങ്കയുടെ പിഎ ഷഹബ് അഹമദ് ഖാൻ 35 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിക്കാരൻ ഗൗരവ്‌കുമാർ വെളിപ്പെടുത്തി.
‘ഷഹബ്‌ഖാൻ പ്രിയങ്കാഗാന്ധിയുടെ വസതിയിൽവച്ച് 25 ലക്ഷവും സ്വന്തം വീട്ടിൽവച്ച് 10 ലക്ഷവും കൈപ്പറ്റി’ എന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം ഡൽഹി പൊലീസിന് നൽകിയ പരാതിയിലും പറഞ്ഞിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പണം മടക്കിചോദിച്ചപ്പോൾ ‘ഇവിടെ കോടികളാണ് ആൾക്കാർ തരുന്നത്. അതിനിടയിലാണ് തന്റെ 35 ലക്ഷം’ എന്ന് ഖാൻ പരിഹസിച്ചതായും ഗൗരവ് കുമാർ പറഞ്ഞു.
ഖാനുമായുള്ള വാട്സാപ് ചാറ്റും ഗൗരവ്‌കുമാർ പുറത്തുവിട്ടു. ‘നിങ്ങളുടെ കൈയിൽ പണമില്ലെന്നാണ് അവർ പറയുന്നത്.
ഇനി എനിക്ക് ഒഴിവുകഴിവ് പറയാനാവില്ല. ചെറിയ പായ്‌ക്കറ്റുകളിൽ പണമെത്തിക്കണം’ എന്നാണ് ഖാന്റെ നന്പറിൽ നിന്നയച്ച സന്ദേശം. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇയാളെ ചുമതലയിൽനിന്ന് താൽക്കാലം മാറ്റി. കെ സി വേണുഗോപാലിന്റെ പിഎ അനസിന് 75 ലക്ഷം നൽകിയതായി ഗൗരവ് കുമാർ നേരത്തെ ആരോപിച്ചിരുന്നു. കൊടിക്കുന്നിൽ സുരേഷ് സ്വന്തം അക്കൗണ്ടിലും മകന്റെയും പിഎയുടെയും അക്കൗണ്ടുകളിലും പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്.
ഗൗരവ് കുമാറിന്റെ പരാതിയിൽ വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി. കേസെടുത്തത് മാധ്യമങ്ങൾ വാർത്തയാക്കിയിട്ടും ദേശീയ നേതൃത്വം മിണ്ടയിട്ടില്ല. പ്രിയങ്കയുടെ പിഎ സന്ദീപ് സിങ് വധഭീഷണി മുഴക്കിയെന്ന ബിഗ്‌ബോസ് താരം അർച്ചനാ ഗൗതമിന്റെ പരാതിയിൽ യുപി പൊലീസ് രണ്ടുവർഷം മുന്പ് കേസെടുത്തിരുന്നു. ഇയാളെ താൽക്കാലികമായി മാറ്റിനിർത്തിയെങ്കിലും പാർടിക്കുള്ളിൽ പ്രബലനായി തുടരുന്നു.











0 comments