print edition ഹരിയാന സീറ്റ് കോഴക്കേസിൽ കോൺഗ്രസ്–ബിജെപി ഡീൽ; എഫ്‌ഐആർ പുറത്തുവിടാതെ ഡൽഹി പൊലീസ്

ന്യൂഡൽഹി: ഹരിയാന സീറ്റ് കോഴക്കേസിൽ കോൺഗ്രസിനെ സംരക്ഷിച്ച് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോൺഗ്രസ് നേതാക്കൾ ഏഴ് കോടി തട്ടിയെന്ന പരാതിയിൽ കേസെടുത്തെങ്കിലും എഫ്‌ഐആർ പുറത്തുവിടാൻ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് തയ്യാറായില്ല.
കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരെ ഹരിയാനയിലെ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി സുചിത്രാദേവിയുടെ ഭർത്താവ് ഗൗരവ് കുമാറാണ് പരാതി നൽകിയത്. ക്രിമിനൽ ഗൂഢാലോചന (ബിഎൻഎസ് 61(2)), വിശ്വാസ വഞ്ചന(316(2)), വഞ്ചന(318(4)) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം മുതൽ ഏഴ് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
പരാതിക്കാരനുപോലും ഡൽഹി പൊലീസ് എഫ്‌ഐആറിന്റെ പകർപ്പ് കൈമാറിയില്ല. സിആർപിസി 154(2), ബിഎൻഎസ് 173(2) എന്നിവ പ്രകാരം, കേസെടുത്താലുടൻ പരാതിക്കാരന് എഫ്‌ഐആർ കൈമാറണം. ഇൗ ആവശ്യമുന്നയിച്ച് ഗൗരവ് പലവട്ടം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, എഫ്‌ഐആർ നന്പറും വകുപ്പുകളുടെ വിശദാംശങ്ങളും മാത്രമാണ് നൽകിയത്. ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നാണ് പൊലീസ് നിലപാട്. എഫ്‌ഐആർ വെബ്‌സൈറ്റിലിൽ ഇട്ടിട്ടു മില്ല.
കേസ് അട്ടിമറിക്കാൻ ഉന്നതർ ഇടപെട്ടതിനാലാണിത്. ഗൗരവ് കുമാറിനെ വരുതിയിലാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഡൽഹിയിൽ പറന്നെത്തി കെ സി വേണുഗോപാൽ മധ്യസ്ഥർവഴി ഗൗരവ് കുമാറിനെ ബന്ധപ്പെട്ടിരുന്നു.










0 comments