'ജീവനോടെ മണ്ണിൽ കുഴിച്ചിടുന്ന' സാഹസിക പ്രകടനം; 27കാരന് ദാരുണാന്ത്യം

നൂഹ്: സൈക്കിൾ സർക്കസിന്റെ ഭാഗമായി 'ജീവനോടെ മണ്ണിൽ കുഴിച്ചിടുന്ന' സാഹസിക പ്രകടനത്തിനിടയിൽ 27കാരന് ദാരുണാന്ത്യം. ഹരിയാനയിലെ നൂഹ് ജില്ലയിൽ തൗരു സബ്ഡിവിഷനിലെ ഖോരി കലാൻ ഗ്രാമത്തിലാണ് താല്ക്കാലികമായി സൈക്കിൾ സർക്കസ് നടത്തിവന്നിരുന്നത്. 'ജീവനോടെ മണ്ണിൽ കുഴിച്ചിടുന്ന' സാഹസിക പ്രകടനത്തിനിടയിൽ ഫരീദാബാദ് ജില്ലയിലെ ഗൗഞ്ചി ഗ്രാമ സ്വദേശിയായ ദീപക് ആണ് മരിച്ചത്.
കഴിഞ്ഞ ആറ് ദിവസമായി സൈക്കിളിൽ കൈകൾ വിട്ടും, ഹാൻഡിൽ ബാലൻസ് ചെയ്തും ഒട്ടനവധി പ്രകടനങ്ങൾ ഒരു പോറൽ പോലുമേൽക്കാതെ ഇയാൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. സർക്കസിന്റെ അവസാന ദിവസമാണ് ദീപക് ഈ കടുത്ത സാഹസിക പ്രകടനത്തിന് മുതിർന്നത്.
ഇയാളെ ഒരു ചാക്കിലാക്കി ഇതിനായി പ്രത്യേകം തയ്യാറാക്കിയ കുഴിയിൽ മൂടുകയായിരുന്നു. 24 മണിക്കൂറിന് ശേഷം ഇയാളെ ജീവനോടെ പുറത്തെടുക്കുമെന്നാണ് സംഘാടകർ കാണികളോട് പറഞ്ഞിരുന്നത്. എന്നാൽ പറഞ്ഞ 24 മണിക്കൂർ കഴിഞ്ഞിട്ടും ദീപക്കിനെ പുറത്തെടുക്കാൻ സംഘാടകർ തയ്യാറായില്ല. ഏകദേശം 36 മണിക്കൂറോളം ഇയാൾ മണ്ണിനടിയിൽ കഴിഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു.
കാണികളിൽ നിന്ന് 7,100 രൂപ പിരിഞ്ഞു കിട്ടുന്നത് വരെ ദീപക്കിനെ പുറത്തെടുക്കില്ലെന്ന് സംഘാടകർ വാശിപിടിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഒടുവിൽ കുഴി തുറന്നപ്പോൾ ദീപക്കിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഏറെ നേരം മണ്ണടിയിൽ കിടന്നതിനാൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് വക്താവ് കൃഷൻ കുമാർ സ്ഥിരീകരിച്ചു.










0 comments