മദ്യപാനത്തെ ചൊല്ലി തർക്കം: മകനെ കൊന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഗുജറാത്തിൽ ദമ്പതികൾ അറസ്റ്റിൽ

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തിലാണ് സംഭവം. രാം ബാബുഭായ് ബാംഭാവ (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ജൂൺ 30-നാണ് സംഭവം നടന്നത്. മകൻ മദ്യപാനിയാണെന്നും അതുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥിരമായി വഴക്കുകൾ നടക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവദിവസവും മദ്യപാനത്തെച്ചൊല്ലി മകനും മാതാപിതാക്കളായ ബാബുഭായ്, മനീഷബെൻ എന്നിവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
തർക്കത്തിനിടെ മകനെ ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിക്കുകയും തുടർന്ന് പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പിതാവ് ബാബുഭായ് ശ്രമം നടത്തിയിരുന്നു.
ഇതിനായി പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഗോണ്ടൽ സിവിൽ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാൻ ഇയാൾ ശ്രമിച്ചു. എന്നാൽ, മകന്റെ മരണത്തിൽ സംശയം തോന്നിയ ഭാര്യ ബൻഷിബെൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് യുവാവിന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നാല് മക്കളിൽ മൂത്തവനാണ് രാം. സംഭവത്തിൽ ഗോണ്ടൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.










0 comments