ഗുജറാത്തിൽ കനത്ത മഴയും പ്രളയവും; 40,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ പെയ്യുന്ന കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചു. രൂക്ഷമായ പ്രളയത്തെ തുടർന്ന് 40,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു.
ഇതുവരെ 6,367 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെയും കോസ്റ്റ് ഗാർഡിനെയും വിന്യസിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.
പ്രത്യേകിച്ച് തെക്കൻ ഗുജറാത്തിലാണ് മഴ കനത്ത നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. വാപി, സൂറത്ത്, അഹമ്മദാബാദ്, വത്സാദ്, നവ്സാരി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലാണ്.
ദമൻ ഗംഗ, പാർ, ഔറംഗ എന്നീ നദികൾ കരകവിഞ്ഞൊഴുകുന്നതാണ് പ്രളയത്തിന് കാരണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ അടിയന്തര സഹായമായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ഗതാഗത സംവിധാനങ്ങളും താറുമാറായി. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ ഗുജറാത്തിൽ നിന്നും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള 30 ട്രെയിനുകൾ ഒറ്റ ദിവസത്തിൽ റദ്ദാക്കി.
മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ, 12 സംസ്ഥാന പാതകളും വെള്ളത്തിനടിയിലാണ്.










0 comments