മുന്നൂറിലധികം നിയമവിരുദ്ധ ഗെയിമിങ് വെബ്സൈറ്റുകൾക്ക് പൂട്ട്; കർശന നടപടിയുമായി ജിഎസ്ടി വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന 357 ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഓഫ്ഷോർ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മന്ത്രാലയം മുന്നറിയിപ്പും നൽകി. നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരടക്കം ഇത്തരം നിയമവിരുദ്ധ ഗെയിംസ് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ഗെയിമിങ് പ്ലാറ്റ്ഫോമുകൾ പ്രചരിപ്പിക്കുന്ന സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അവർ അറിയിച്ചു.
ജിഎസ്ടി അടക്കാത്തതിനും രജിസ്റ്റർ ചെയ്യാത്തതിനും ഏകദേശം 700 ഓഫ്‌ഷോർ ഇ-ഗെയിമിംഗ് കമ്പനികൾ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് ഈ ഓഫ്‌ഷോർ കമ്പനികൾ ‘മ്യൂൾ’ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) രണ്ട് വ്യത്യസ്ത കേസുകളിലായി 166 ‘മ്യൂൾ’ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ഏകദേശം 126 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു. മൂന്ന് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. രാജ്യത്തിന് പുറത്തു നിന്ന് ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന ഏതാനും ഇന്ത്യൻ പൗരന്മാർക്കെതിരെ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ, സത്ഗുരു, മഹാകാൽ, അഭി247 എന്നീ ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോം എന്നിവയുൾപ്പെടെ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നുള്ള പണം കൈകാര്യം ചെയ്യാൻ മ്യൂൾ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജിഎസ്ടി നിയമപ്രകാരം ഓൺലൈൻ മണിഗെയിമുകൾക്ക് 28 ശതമാനം ജിഎസ്ടി ബാധകമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് ജിഎസ്ടി രജിസ്റ്റർ ചെയ്തിരിക്കുകയുംവേണം. ഐപിഎൽ സീസണോടനുബന്ധിച്ച് നിയമവിരുദ്ധ ഗെയിമിങ് ആപ്പുകളുടെ പ്രവർത്തനം തടയാൻ കർശനമായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










0 comments