ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളിയെ ജയിൽമോചിതനാക്കി ബിജെപി സർക്കാർ

ന്യൂഡൽഹി: വിദേശ മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് കുട്ടികളേയും വാഹനത്തിനകത്തിട്ട് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിൽമോചിതനാക്കി. ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനകമാണ് ക്രൂരമായ കൊലക്കേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ മോചിപ്പിക്കുന്നത്. ജയിലിലെ നല്ലനടപ്പാണ് മോചനത്തിന് കാരണമായി മോഹൻ ചരൺ മാഞ്ജി സർക്കാർ പറയുന്നത്.
1999ൽ ജനുവരി 23 നാണ് ഒഡീഷയിലെ കിയോഞ്ച്‌ഹാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിൽ ഇന്ത്യയെ നടുക്കിയ വിദ്വേഷക്കുറ്റകൃത്യം അരങ്ങേറിയത്. അമ്പത്തെട്ടുകാരനായ സ്റ്റെയിൻസിനെയും പത്തും ഏഴും വയസുള്ള ആൺമക്കളെയുമാണ് ചുട്ടെരിച്ചത്.
51 വയസ് പൂർത്തിയാക്കിയ മഹേന്ദ്ര ഹെംബ്രാമിനെയാണ് ജയിലിൽ നിന്നും പുറത്തിവിട്ടത്. ധാരാ സിംഗ് എന്ന് വിളിക്കുന്ന രബീന്ദ്ര പാൽ സിംഗിനൊപ്പമാണ് ഇയാളേയും ശിക്ഷിച്ചിരുന്നത്. 1999 ഡിസംബർ 9 ഹെംബ്രാമിനേയും 2000 ജനുവരി 31 ന് ധാരാ സിംഗിനേയും വനത്തിൽ നിന്നും പിടികൂടുകയായിരുന്നു.
1965ൽ ഇന്ത്യയിലേക്കുവന്ന സ്റ്റെയിൻസ് കുഷ്ഠരോഗ നിവാരണത്തിനായി ജീവിതമുഴിഞ്ഞുവച്ച വ്യക്തിയായിരുന്നു. ഭർത്താവിന്റെ ദൗത്യം ഏറ്റെടുത്ത ഗ്ലാഡിസ് ഏറെക്കാലം ഇന്ത്യയിൽ തുടർന്നു. 2005ൽ രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിച്ചു.










0 comments