രജൗരിയിൽ പാക് ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി വിവരം. രജൗരി അഡീഷണൽ ഡെപ്യൂട്ടി കമീഷണർ രാജ് കുമാർ ഥാപ്പയാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ നടന്ന പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഉദ്യോഗസ്ഥനും രണ്ട് സഹപ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. രണ്ട് പേർ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണെന്നും മാധ്യമങ്ങൾ വ്യക്തമാക്കി. രണ്ട് നാട്ടുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജ്കുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാക് പ്രകോപനമുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തതിനുപിന്നാലെയാണ് അതിർത്തി കടന്ന് പാകിസ്ഥാൻ ആക്രമണം ആരംഭിച്ചത്. കശ്മീരിലെ വിവിധയിടങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. പൂഞ്ച്, ബാരാമുള്ള, രജൗരി തുടങ്ങിയ മേഖലകളിൽ ഷെല്ലാക്രമണത്തെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായിരുന്നു.
വ്യാഴാഴ്‌ച രാത്രി കശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് കുറുകെ ജനവാസകേന്ദ്രങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഉറിയിലെ തജൽ ഗ്രാമത്തിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇരുപതിലേറെ വീടുകൾ തകർന്നു. ഷെല്ലാക്രമണത്തിൽ പരിക്കേറ്റവർ ജമ്മുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ടവരെ സംബയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചൊവ്വാഴ്‌ച 15 പേർ കൊല്ലപ്പെട്ട പൂഞ്ചിൽ വെള്ളിയാഴ്‌ച വീണ്ടുമുണ്ടായ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുലർച്ചെ 3.50നും 4.45നും ഇടയിലുണ്ടായ അതിതീവ്ര ആക്രമണത്തെ തുടർന്ന് പ്രദേശം ഇരുട്ടിലായി. രജൗരി ജില്ലയിലും അതിർത്തി ലംഘിച്ച് വെടിവയ്‌പും ഷെല്ലാക്രമണവും തുടർച്ചയായി ഉണ്ടായി.
0 comments