ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കൃത്യസമയത്ത് സെന്ററിലെത്താനാകാതെ വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ നഷ്ടമായി

മൊറാദാബാദ്: ഗൂഗിൾ മാപ്പിൽ തെറ്റായ ലൊക്കേഷൻ കാണിച്ചതിനെ തുടർന്ന് കൃത്യസമയത്ത് പരീക്ഷാഹാളിൽ എത്താൻ കഴിയാതെ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിരവധി വിദ്യാർത്ഥികൾക്ക് നീറ്റ്പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി. റിപ്പോർട്ടിങ് സമയം കഴിഞ്ഞ് എത്തിയതിനെ തുടർന്ന് അധികൃതർ ഇവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
മൊറാദാബാദിലെ 'ആർ എൻ ഇന്റർ കോളേജ്' പരീക്ഷാ കേന്ദ്രമായി ലഭിച്ച വിദ്യാർത്ഥികളാണ് ഈ ദുരവസ്ഥ നേരിട്ടത്. മാപ്പിൽ തെറ്റായ വഴി കാണിച്ചതിനെ തുടർന്ന് തങ്ങൾ മറ്റൊരു സ്ഥലത്താണ് എത്തിയതെന്നും, അവിടെ നിന്ന് തിരികെ യഥാർത്ഥ പരീക്ഷാ കേന്ദ്രത്തിൽ എപ്പോഴേക്കും സമയം വൈകിയെന്നും സംഭൽ സ്വദേശിയായ ഫൈസാൻ അലി എന്ന വിദ്യാർത്ഥി പറഞ്ഞു. ഗേറ്റ് അടച്ചതിനാൽ പരീക്ഷാഹാളിലേക്ക് പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ലെന്നും ഫൈസാൻ വ്യക്തമാക്കി.
തന്റെ മകൻ ഏറെക്കാലമായി കഠിനാധ്വാനം ചെയ്ത് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നുവെന്ന് ഫൈസാന്റെ പിതാവ് ഇക്രാം പറഞ്ഞു. ഈയൊരു സാങ്കേതിക പിഴവ് കാരണം മകന്റെ വിലപ്പെട്ട ഒരു അക്കാദമിക് വർഷമാണ് നഷ്ടമാകുന്നതെന്നും, വലിയ പ്രതീക്ഷകളുണ്ടായിരുന്ന കുടുംബത്തിന് ഇത് കനത്ത ആഘാതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈസാന് പുറമെ സാർത്ഥക് ഉൾപ്പെടെയുള്ള മറ്റ് നിരവധി വിദ്യാർത്ഥികൾക്കും സമാനമായ അനുഭവം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ പിഴവ് കാരണം കൃത്യസമയത്ത് എത്താൻ കഴിയാത്തതിനാൽ ഈ കുട്ടികൾക്കും പരീക്ഷ എഴുതാനായില്ല.









0 comments