സഞ്ജയ് ലീല ഭൻസാലിയുടെ സിനിമാ സെറ്റിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; 50 ലക്ഷവും, ഭാര്യക്ക് ജോലി നൽകണമെന്നും ആവശ്യം

സഞ്ജയ് ലീല ഭൻസാലി
മുംബൈ: സഞ്ജയ് ലീല ഭൻസാലിയുടെ സിനിമാ സെറ്റിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ചന്ദ്രധാരി സിംഗ് യാദവ് (42) എന്ന കാർപെന്ററാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഭൻസാലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'ലവ് ആൻഡ് വാർ' എന്ന സിനിമാ സെറ്റിലാണ് അപകടമുണ്ടായത്. മുംബൈയിലെ ഫിലിം സിറ്റിയിലുള്ള റോയൽ പമ്പ് സ്റ്റുഡിയോയിൽ നടന്ന ചിത്രീകരണത്തിനിടെയാണ് ഈ അത്യാഹിതം സംഭവിച്ചത്.
മരിച്ച യാദവിന് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. അപകടത്തെത്തുടർന്ന് ബൻസാലി പ്രൊഡക്ഷൻസ് യാദവിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. എന്നാൽ ഈ തുക പോരെന്നും 50 ലക്ഷം രൂപ നൽകണമെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ആവശ്യപ്പെട്ടു. യാദവിന്റെ പെൺമക്കളുടെ വിദ്യാഭ്യാസവും ഭാവി സുരക്ഷയും കണക്കിലെടുത്താണ് ഈ ആവശ്യമെന്ന് എഫ്ഡബ്ല്യുഐസിഇ പ്രസിഡന്റ് ബി എൻ തിവാരി പറഞ്ഞു.
കൂടാതെ, കുടുംബത്തിന് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനായി യാദവിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. അപകടത്തിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ അടുത്ത ദിവസം പുലർച്ചെ 3 മണി വരെ യാദവ് തുടർച്ചയായി ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തൊഴിലാളികളെ അപകടകരമായ രീതിയിൽ തളർത്തുന്ന ഇത്തരം ജോലി സമയം ക്രമീകരിക്കണമെന്നും കർശനമായ സുരക്ഷാ പരിശോധനകൾ ഉറപ്പാക്കണമെന്നും എഫ്ഡബ്ല്യുഐസിഇ ഉന്നയിച്ചു. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.










0 comments