എച്ച്സിഎല്ലുമായുള്ള കോടികളുടെ കരാർ വെട്ടിക്കുറച്ച് ഗൂഗിൾ

ന്യൂഡൽഹി : പ്രമുഖ ടെക് സേവന ദാതാക്കളായ എച്ച്സിഎൽ ടെക്കുമായുള്ള കോടികളുടെ കരാർ ഗൂഗിൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. എച്ച്‌സിഎൽ ടെക്കുമായുള്ള ഔട്ട്‌സോഴ്‌സിംഗ് കരാറിൽ പ്രതിവർഷം 477 കോടി (50 മില്യൺ ഡോളർ) രൂപയാണ് കുറച്ചത്. 200 മില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കരാറിൽ നിന്നാണ് വെട്ടിക്കുറവ്. ഗൂഗിളിന്റെ ആപ്ലിക്കേഷൻ വികസനവും എൻജിനീയറിങ് ഉൾപ്പെടെയുള്ള സേവനങ്ങളുമാണ് എച്ച്സിഎൽ നൽകിയിരുന്നത്.
കരാർ വെട്ടിക്കുറച്ചത് എച്ച്സിഎൽ ടെക്കിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 0.3 ശതമാനം കുറവു വരുത്തുമെന്നാണ് കരുതുന്നത്. കരാർ വെട്ടിക്കുറച്ചത് കമ്പനിയുടെ വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ വരുമാനത്തിൽ ചെറിയ ഇടിവുണ്ടാകുന്നതോടെ ജീവനക്കാർക്കിടയിൽ പിരിച്ചുവിടൽ ഭീഷണിയും ഉയരുന്നുണ്ട്. ഗൂഗിളിന്റെ സേവനങ്ങൾക്കായി ഏകദേശം 1,000 ജീവനക്കാരാണ് എച്ച്സിഎൽ ടെക്കിലുള്ളത്. ഇവരെ പിരിച്ചുവിടില്ലെന്നും മറ്റ് മേഖലകളിലേക്ക് മാറ്റി നിയമിക്കുമെന്നുമാണ് റിപ്പോർട്ട്. എഐ, ക്ലൗഡ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവന മേഖലകളിലേക്കാവും ഇവരെ മാറ്റുകയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വെൻഡർമാരുടെ എണ്ണം കുറയ്ക്കുന്നതുവഴി ചിലവ് നിയന്ത്രിക്കുക, എഐയുടെ സാധ്യതകൾ കൂടുതലായി ഉപയോഗിച്ച് ജീവനക്കാരുടെ എണ്ണം കുറച്ച് കൂടുതൽ ജോലികൾ കുറഞ്ഞ സമയം കൊണ്ട് തീർക്കുക എന്നീ ലക്ഷ്യങ്ങളാണ് ഗൂഗിളിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. വിവിധ സേവനമേഖലകളിൽ എഐയുടെ സാന്നിധ്യം വർധിച്ചത് ദീർഘകാല ഐടി ഔട്ട്‌സോഴ്സിങ് കരാറുകളെയും ബാധിച്ചുതുടങ്ങിയതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നാണ് ഐടി വിദഗ്ധരുടെ വിലയിരുത്തൽ.










0 comments