'വിദ്യാർത്ഥികളുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു': സോനം വാങ്‌ച്ചുകിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ അക്രമ സംഭവങ്ങളുമായി യാതൊരു തെളിവുമില്ലാതെ ബന്ധപ്പെടുത്തരുതെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ഭാര്യയും വിദ്യാഭ്യാസ പ്രവർത്തകയുമായ ഗീതാഞ്ജലി അങ്മോ.
മാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ പ്രതിച്ഛായ ബോധപൂർവ്വം തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഏറെ വേദനാജനകമാണെന്നും അവർ വ്യക്തമാക്കി. എക്സ് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ജന്തർ മന്തറിൽ വിദ്യാർത്ഥികൾ സമാധാനപരമായ രീതിയിലാണ് സമരം നടത്തിവരുന്നത്.
ഡൽഹിയുടെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങളുമായി ഈ സമരത്തെ യാതൊരു തെളിവുമില്ലാതെ കൂട്ടിക്കെട്ടരുത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ അസാധാരണമായ സംയമനവും അച്ചടക്കവും അടുത്തുനിന്ന് കണ്ടിട്ടുള്ളതാണ്.
സ്വന്തം രാജ്യത്തെ വിദ്യാർത്ഥികളെ ഇത്രയധികം അവിശ്വസിക്കുന്ന എന്ത് സംവിധാനമാണ് ഇവിടെയുള്ളതെന്നും, അവരുടെ ആശങ്കകൾ കേൾക്കുന്നതിനേക്കാൾ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ഗീതാഞ്ജലി അങ്മോ ചോദിച്ചു.
കുട്ടികളെ വില്ലൻമാരായി ചിത്രീകരിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്. അവരുടെ ശബ്ദം ചിലരുടെ താത്പര്യങ്ങൾക്കനുസരിച്ച് അടിച്ചമർത്തപ്പെടരുതെന്നും അവർ കൂട്ടിച്ചേർത്തു.










0 comments