ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; രണ്ട് മരണം, 8 പേർക്ക് പരിക്ക്

ന്യൂഡൽഹി : ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിലെ ജൻതാ മസ്ദൂറിൽ ശനി രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. പത്ത് പേരടങ്ങുന്ന കുടുംബമാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇവരും സമീപത്തുണ്ടായിരുന്ന മറ്റ് ചിലരുമാണ് കെട്ടിടെ തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തിയതെന്ന് ഡൽഹി ഫയർ സർവീസസ് സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുകയാണ്. പരിക്കേറ്റവരിൽ ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.
കെട്ടിടം തകർന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പ്രദേശവാസികൾ പ്രഭാതനടത്തത്തിനിറങ്ങിയ സമയത്താണ് അപകടമുണ്ടായത്. ഭീകരമായ ശബ്ദത്തോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസവും ഡൽഹിയിൽ മൂന്നുനിലക്കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. വെള്ളി പുലർച്ചെ വടക്കൻ ഡൽഹിയിലെ ആസാദ് മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. ബാര ഹിന്ദു റാവു പ്രദേശത്തുണ്ടായിരുന്ന മൂന്ന് നിലക്കെട്ടിടമാണ് പുലർച്ചെ രണ്ടോടെ തകർന്നുവീണത്.









0 comments