print edition ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം ; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി
ഇൻഷുറൻസ് കമ്പനികളുടെ പൂർണ ഉടമസ്ഥാവകാശം വിദേശ കമ്പനികൾക്ക് ഏറ്റെടുക്കാനാകുംവിധം ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്‌ഡിഐ) അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ പരിധി 74 ശതമാനമാണ്. ഇത് 100 ശതമാനമായി ഉയർത്തുന്നതോടെ ഇന്ത്യയിലെ ഏത് ഇൻഷുറൻസ് കമ്പനിയെയും പൂർണമായും വിഴുങ്ങാൻ വിദേശ കുത്തകകൾക്ക് അവസരമൊരുങ്ങും.
ഇൻഷുറൻസ് മേഖലയിലെ ആഗോള കുത്തകകമ്പനികളിൽ ഏറെയും അമേരിക്ക കേന്ദ്രീകരിച്ചായതിനാൽ യുഎസ് സമ്മർദമാണ് തീരുമാനത്തിലേക്ക് മോദി സർക്കാരിനെ എത്തിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി വ്യാപാരകരാർ ചർച്ചകളുടെ ഭാഗമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പൂർണമായി യുഎസ് കമ്പനികൾക്കായി തുറന്നിടണമെന്ന ഉപാധി അമേരിക്ക മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം.
എഫ്‌ഡിഐ പരിധി 100 ശതമാനമായി ഉയർത്തിയുള്ള ഇൻഷുറൻസ് ഭേദഗതി ബിൽ നടപ്പുസമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് ലോക്‌സഭാ ബുള്ളറ്റിനിൽ അറിയിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഭേദഗതിക്കൊപ്പം 1938ലെ ഇൻഷുറൻസ് നിയമത്തിലും 1999ലെ ഐആർഡിഎഐ നിയമത്തിലും സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നുണ്ട്. എഫ്‌ഡിഐ പരിധി 100 ശതമാനമാക്കുന്നതിനൊപ്പം പുതിയ കമ്പനികളുടെ മൂലധന ആവശ്യകതയിൽ കുറവ് കൊണ്ടുവരുക, ഇൻഷുറൻസ് കമ്പനികൾക്ക് വ്യത്യസ്‌ത ഇൻഷുറൻസ് പദ്ധതികൾ കൊണ്ടുവരാനാകുംവിധം മിശ്രിത ലൈസൻസ് തുടങ്ങിയവ പുതിയ പരിഷ്‌കാരങ്ങളിലുൾപ്പെടുന്നു.










0 comments