ആന്ധ്രയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 45 വിദ്യാർത്ഥികൾ ആശുപത്രിയിൽ

റാംപചോദവരം: പോളവരം ജില്ലയിലെ ദേവരപ്പള്ളി ഗവൺമെന്റ് ട്രൈബൽ വെൽഫെയർ ആശ്രമം സ്‌കൂളിൽ ഭക്ഷ്യവിഷബാധയേറ്റ് 45 വിദ്യാർത്ഥികൾ ആശുപത്രിയിലായി. നിലവിൽ 35 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
പത്ത് വിദ്യാർത്ഥികൾ ഇപ്പോഴും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിൽ നിന്ന് പകുതി വേവിച്ച പ്രഭാതഭക്ഷണം കഴിച്ചതിന് പിന്നാലെ 106 വിദ്യാർത്ഥികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
വിദ്യാർത്ഥികളെ റാംപചോദവരം ഏരിയ ആശുപത്രിയിലും മാരെഡുമില്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ഇൻ-ചാർജ് ഡയറക്ടർ വി പ്രസന്ന വെങ്കിടേഷ്, ജോയിന്റ് കളക്ടർ ബി സ്മരൺ രാജു എന്നിവർ സ്‌കൂളിലെത്തി പരിശോധന നടത്തി.
ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്തി. സ്കൂളിൽ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനും ശുചിമുറികൾ അറ്റകുറ്റപ്പണി നടത്താനും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
കൃത്യവിലോപം കാട്ടിയ ഡെപ്യൂട്ടി വാർഡനെയും പാചകക്കാരനെയും ഞായറാഴ്ച തന്നെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments