പശുവിന് പുല്ലുവെട്ടാൻ പോയ 24കാരിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ

പ്രതീകാത്മക ചിത്രം
ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഇരുപത്തിനാലുകാരിയെ അഞ്ചംഗസംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ പ്രധാന പ്രതിയായ ഉമർ, ഇയാളുടെ കൂട്ടാളികൾ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. നിലവിൽ ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞദിവസം രാവിലെ കൃഷിയിടത്തിൽ പശുക്കൾക്ക് പുല്ല് ശേഖരിക്കാൻ പോയതായിരുന്നു യുവതി. വൈകിട്ടായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനപ്രദേശത്തുനിന്ന് അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. കൃഷിയിടത്തിൽവെച്ച് പ്രതികൾ യുവതിക്ക് ബലമായി ലഹരിപദാർഥം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചത്.
ഗുരുതരാവസ്ഥയിലായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ അറിയിച്ചു.










0 comments