സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്

മുംബൈ: പ്രശസ്ത സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിയിലേക്ക് വെടിവെപ്പ്. അദ്ദേഹം താമസിക്കുന്ന ഒമ്പത് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വീടിന് നേരയൊണ് വെടിയുതിര്‍ത്തത്. അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ ആളപായമില്ല. വെടിവെപ്പ് നടന്ന സമയത്ത് രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നോയെന്നത് വ്യക്തമല്ല.സംഭവത്തിന് പിന്നാലെ, “ശുഭം ലോങ്കർ ആൻഡ് അർസൂ ബിഷ്ണോയി” എന്ന അക്കൗണ്ടിൽ നിന്ന് ഹിന്ദിയിൽ ഒരു ഭീഷണിപോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ആക്രമണത്തെ “ട്രെയിലർ” എന്ന് വിശേഷിപ്പിച്ച പോസ്റ്റിൽ,രോഹിത് ഷെട്ടിയെയും ബോളിവുഡിനെയും ലക്ഷ്യമിട്ട് ഗുരുതര ഭീഷണികളും ഉൾപ്പെടുത്തിയിരുന്നു.
രോഹിത് ഷെട്ടി ‘ഗോൾമാൽ’, ‘സിംഗം’ എന്നീ ഹിറ്റ് ഫ്രാഞ്ചൈസുകളിലൂടെയും ഷാരൂഖ് ഖാൻ നായകനായ ‘ചെന്നൈ എക്സ്പ്രസ്’ വഴിയും പ്രശസ്തനായ സംവിധായകനാണ്.
"ഇത് മുഴുവൻ ബോളിവുഡിനുമുള്ള ഒരു മുന്നറിയിപ്പാണ്.പരിധിക്കുള്ളിൽ നിൽക്കുക.നിങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ, സാഹചര്യം വളരെ മോശമാകും. ബാബ സിദ്ദിഖി നേരിട്ടതിനേക്കാൾ മോശമാകും. ഞങ്ങൾ ബന്ധപ്പെട്ടവർ എല്ലാം അവരുടെ വഴികൾ തിരുത്തണം. അല്ലെങ്കിൽ,ഒളിക്കാൻ ഒരിടവുമില്ല."എന്നാണ് ഭീഷണി.
വെടിവെപ്പ് നടത്തിയവര്‍ക്ക് വാഹന സൗകര്യം ഒരുക്കിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയി സംഘാംഗമായ ശുഭം ലോങ്കറുമായി അക്രമികൾക്ക് ബന്ധമുണ്ടെന്നതാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ബാബ സിദ്ദിഖി വധക്കേസിലെ പ്രതിയുമാണ് ശുഭം ലോങ്കർ.










0 comments