print edition ലഖ്നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം: 15 മരണം

ലഖ്നൗ : ഉത്തർപ്രദേശിലെ ലക്‌നൗവില്‍ കോച്ചിങ് സെന്ററും പെറ്റ് ക്ലിനിക്കും പ്രവർത്തിച്ച മൂന്നുനില കെട്ടിടത്തിലെ വൻ തീപിടിത്തത്തില്‍ 15 വിദ്യാര്‍ഥികള്‍ മരിച്ചു. രക്ഷപ്പെടാൻ കെട്ടിടത്തിന്റെ മുകൾനിലകളിൽനിന്ന് ചാടിയ നിരവധി പേർക്ക് പരിക്കേറ്റു. 13 പേരെ രക്ഷപ്പെടുത്തി. ലഖ്നൗ അലിഗഞ്ചിൽ ഉഷാ മേത്ത മാർഗിലെ കെട്ടിടത്തില്‍ തിങ്കള്‍ വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്.
താഴത്തെ നിലയിൽ പെറ്റ്‌ഷോപ്പും രണ്ടാം നിലയിൽ കോച്ചിങ് സെന്ററും മൂന്നാംനിലയിൽ ഗെയിമിങ് സെന്ററുമാണ് പ്രവർത്തിച്ചത്. കോച്ചിങ് സെന്ററിലാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. 25ലധികം വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നു. പലരും താഴേക്ക് ചാടി. തീയും പുകയും നിറഞ്ഞതോടെ മറ്റുള്ളവർ അകപ്പെട്ടുപോവുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണസേനയും എത്തിയെങ്കിലും കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ ഭിത്തി തുരന്നാണ് രക്ഷാപ്രവർത്തകർ ഉള്ളിലെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു.









0 comments