print edition ഉൗർജ – രാസവള പ്രതിസന്ധി; യുഎസ് വിധേയത്വം വരുത്തിവച്ച അപകടം: കിസാൻസഭ

ന്യൂഡൽഹി: മോദി സർക്കാർ അമേരിക്കൻ ശാസനകൾക്ക് വഴങ്ങുന്നതാണ് രാജ്യത്തെ ഉൗർജ, ഇന്ധന, വളം പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് കിസാൻസഭ. രാസവളത്തിന്റെ വിലവർധന തടയാൻ കേന്ദ്രം അടിയന്തരമായി നടപടി സ്വീകരിക്കണം. കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക കേന്ദ്രങ്ങളായ കുട്ടനാട്ടിലും പാലക്കാട്ടും പൊട്ടാഷിന്റെ വില ചാക്കിന് 1800 –2000 രൂപ നിരക്കിലെത്തി.
കഴിഞ്ഞ സീസണിൽ 1500 രൂപയായിരുന്നു. 33 ശതമാനമാണ് വിലവർധനവ്. ഫാക്ടംഫോസ് വില ചാക്കിന് 1750 –1900 രൂപയിലെത്തി. കഴിഞ്ഞ സീസണിൽ 1425 രൂപയായിരുന്നു. കർഷകരിൽ പലരും രാസവളം ഉപേക്ഷിച്ചു. ഇത് ഉൽപ്പാദനത്തെ ബാധിക്കും. ഗ്രാമീണ മേഖലയിൽ ദുരിതം കൂട്ടും. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും.
പശ്‌ചിമേഷ്യൻ സംഘർഷം രാസവളം മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉൽപ്പാദന ചെലവ് കൂടിയതോടെ സ്വകാര്യ രാസവളം നിർമാതാക്കൾ വിലകൂട്ടി. ഇതോടൊപ്പം പൂഴ്‌ത്തിവയ്‌പ് കൂടിയായതോടെ വലിയതോതിൽ വില കയറി.
കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാൻ സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. പകരം വൻകിട കച്ചവടക്കാർക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുകയാണ്. ഇൗ വർഷത്തെ ബജറ്റിൽ കേന്ദ്രസർക്കാർ രാസവളം സബ്‌സിഡി 8.4 ശതമാനം വെട്ടിക്കുറച്ചു. രാസവളശേഖരം ആവശ്യത്തിനുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും രാസവളം ഉപയോഗം വെട്ടിക്കുറയ്‌ക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
ബ്രിക്‌സ് പോലുള്ള കൂട്ടായ്‌മകളിൽ ഇന്ത്യ ഒറ്റപ്പെടുന്നതിനും യുഎസ് വിധേയത്വം കാരണമാകുന്നുണ്ട്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തി.
യുഎസ് ഉപരോധം ഭയന്ന് ഹോർമുസിലൂടെ രാസവളം എത്തിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ദീർഘകാല ആസൂത്രണമില്ലായ്‌മയാണ് പ്രതിസന്ധിക്ക് മറ്റൊരു കാരണം. പൊതുമേഖലയ്‌ക്ക് ആധിപത്യമുണ്ടായിരുന്ന വളം മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുത്തെന്നും കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments