സ്വത്ത് തർക്കം; ഒഡീഷയിൽ പിതാവ് മകനെ കുത്തിക്കൊന്നു

ഖിരോദ് സാഹു
ധെൻകനാൽ: ഒഡീഷയിലെ ധെൻകനാലിൽ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് പിതാവ് മകനെ ക്രൂരമായി കൊലപ്പെടുത്തി. ഖിരോദ് സാഹു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വിഭൂതി സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബസ്വത്തിനെച്ചൊല്ലി വിഭൂതി സാഹുവും മകനും തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഈ വിഷയത്തിൽ പരാതി നൽകാനായി ഖിരോദ് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. എന്നാൽ സ്റ്റേഷനിൽ നിന്ന് തിരികെ വീട്ടിലെത്തിയ ഉടൻ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ വിഭൂതി സാഹു മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മകന്റെ വയറ്റിൽ പലതവണ കുത്തുകയായിരുന്നു. ഖിരോദ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. തന്റെ മകൻ സംരക്ഷണം തേടി പൊലീസിനെ സമീപിച്ചിട്ടും വീട്ടിലെത്തിയ ഉടൻ കൊല്ലപ്പെട്ടുവെന്നും പ്രതിക്ക് കഠിനമായ ശിക്ഷ നൽകണമെന്നും ഖിരോദിന്റെ അമ്മ രശ്മിത സാഹു ആവശ്യപ്പെട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കങ്കടഹാഡ് പൊലീസ് ഇൻസ്പെക്ടർ കൽപ്പന ബെഹ്‌റ അറിയിച്ചു.










0 comments