print edition ന്യായമായ വേതന വര്‍ധന; ഉത്തരാഖണ്ഡിലും തൊഴിലാളി പ്രക്ഷോഭം

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Apr 23, 2026, 01:18 AM | 1 min read
ന്യൂഡൽഹി : വേതന വര്‍ധനയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലും വൻ തൊഴിലാളി സമരം. ഹൽദ്വാനിയിൽ വാഹനഘടക നിർമാണ ബഹുരാഷ്‌ട്ര കമ്പനിയായ മദർസൺ ഫാക്‌ടറിയിലെ അഞ്ഞൂറിലധികം തൊഴിലാളികളാണ് സമരരംഗത്തിറങ്ങിയത്. കുറഞ്ഞകൂലി, അധികസമയ വേതനമില്ലാതെ 12 മണിക്കൂര്‍ ജോലി, കാന്റീനിലെ മോശം ഭക്ഷണം തുടങ്ങിയവയ്‍ക്കെതിരായ സമരത്തെ അടിച്ചമര്‍ത്താൻ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചു. ഫാക്‌ടറിയിൽ പൊലീസുകാരെ വിന്യസിച്ചു. സമരക്കാരെ കൈയേറ്റം ചെയ്‌തു.
തൊഴിലാളികള്‍ ശക്തമായ സമരവുമായി മുന്നോട്ടുപോയതോടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ മാനേജ്മെന്റ് സമ്മതിച്ചു. 20,000 രൂപ മിനിമം വേതനം നൽകുക, അധികസമയം തൊഴിലെടുക്കുന്നതിന് അധിക കൂലി, അകാരണമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നിവയടക്കം 14 ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ചത്. 12 ആവശ്യങ്ങള്‍ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായതായി ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ അറിയിച്ചു. സർക്കാർ ഉത്തരവ് വന്നാലുടൻ വേതന വർധന നടപ്പാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. രാ യുപിയിലെ നോയ്‌ഡ, ഹരിയാനയിലെ മനേസർ എന്നിവിടങ്ങളിൽ സമരം തുടരുകയാണ്.
12 മണിക്കൂര്‍ ജോലി, തുച്ഛവേതനം
എട്ട് മണിക്കൂറിനുപകരം ഫാക്‌ടറിയിൽ 12 മണിക്കൂര്‍വരെയാണ് ജോലി ചെയ്യിപ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വേതനം 12,500 രൂപ മാത്രം. കിഴിവുകള്‍ കഴിഞ്ഞ് ലഭിക്കുന്നത് 10,000–11,000 രൂപ. വനിതൾക്ക് അസഭ്യം കേള്‍ക്കേണ്ടിവരുന്നു. ശുചിമുറി ഉപയോഗിക്കൽ, ചായ ഇടവേള എന്നിവ നിഷേധിക്കുന്നു. തീരെ നിലവാരമില്ലാത്ത ഭക്ഷണമാണ് കാന്റീനിൽ. "പാതിവെന്ത ചോറും പ്രാണികളടങ്ങിയ ഭക്ഷണവു'മാണ് നൽകുന്നത്– തൊഴിലാളികള്‍ പറഞ്ഞു.











0 comments