വിവാഹമോചനത്തിന് വിസമ്മതിച്ചു
ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തി; ഭാര്യയും കാമുകനും കൂട്ടാളികളും പിടിയിൽ

അറസ്റ്റിലായ പ്രതികൾ (ഇടത്) കൊല്ലപ്പെട്ട സൗമ്യ രഞ്ജനും ഭാര്യയും (വലത്) Photo; NDTV
ഭുവനേശ്വർ: വിവാഹമോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ച ഒഡിഷയിലെ ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാലി(23) നെ ബൈക്കിലെത്തിയ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഭാര്യ ശുഭശ്രീ ബെഹ്‌റ(23), കാമുകൻ തപൻ ഖില്ലാർ(26), ഇയാളുടെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, തോക്ക് നിർമിച്ചുനൽകിയ സുരാജ്, അങ്കിത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കാമുകനൊപ്പം ജീവിക്കുന്നതിനായി സൗമ്യ രഞ്ജൽ സമാലിനോട് യുവതി വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഇതിനെ എതിർത്തതിന്റെ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ബൈക്കിലെത്തി വെടിവെച്ചു കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ കാമുകൻ തപൻ ഖില്ലാർ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
കൊല്ലപ്പെട്ട സൗമ്യ രഞ്ജൻ സമാലിന്റെ ഭാര്യ ശുഭശ്രീ ബെഹ്‌റ നഗരത്തിൽ ഒരു ബ്യൂട്ടിപാർലർ നടത്തിവരികയാണ്. ഇതിനിടെ, സുഹൃത്തായ പ്രിതിപ്രവ പ്രിയദർശിനിയുടെ സഹോദരനായ തപൻ ഖില്ലാറുമായി അടുപ്പത്തിലായി. കഴിഞ്ഞമാസം തപൻ ഖില്ലാർ ശുഭശ്രീയോട് വിവാഹാഭ്യർഥന നടത്തി. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി വിവാഹം കഴിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. ഇതനുസരിച്ച് ശുഭശ്രീ ഭർത്താവിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും സൗമ്യ രഞ്ജൻ തയ്യാറായില്ല. ഇതോടെയാണ് പ്രതികൾ കൊലപാതകം ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു.
ഡ്രൈവറായി ജോലിചെയ്യുകയാണ് തപൻ ഖില്ലാർ. പ്രതിക്ക് തോക്ക് നിർമിച്ചുനൽകിയ സുരാജിനെയും അങ്കിതിനെയും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തോക്ക് നിർമാണത്തിനായുള്ള തുക നൽകിയത് കാമുകൻ തപന്റെ സഹോദരിയാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് കേസിൽ അഞ്ചു പേരെയും പൊലീസ് പിടികൂടിയത്. കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ച ബൈക്കും ഇവരുടെ ഏഴു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.










0 comments