print edition ഇത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം ; ഡൽഹിയിൽ ചാരപ്പുക , വായുമലിനീകരണം കടുത്തു

ന്യൂഡൽഹി
ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിയുണ്ടായ ചാരപ്പുകകൂടി എത്തിയതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി. ആകാശം പൂർണമായും കറുത്തിരുണ്ടു. പാറപ്പൊടി, സ്--ഫടികം, സൾഫർ ഡയോക്‌സൈഡ് എന്നിവ കലർന്നതാണ് ചാരപ്പുക. ഗുജറാത്തിലൂടെ ഇന്ത്യയിലേക്ക് കടന്ന ചാരപ്പുക രാജസ്ഥാൻ, ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലായി വ്യാപിച്ചു. 15000–45000 അടി ഉയരത്തിൽ ഹിമാലയ മലനിരകളിലേക്കാണ് സഞ്ചാരം.
അഗ്‌നിപർവത ചാരമുള്ള റൂട്ടുകളിലൂടെ യാത്ര ഒഴിവാക്കണമെന്നും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ വരുത്തണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) എയർലൈൻസ് കന്പനികൾക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, ചില വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്‌തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.
പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളാക്കി ബിജെപി
ഡൽഹിയിൽ വായു മലിനീകരണത്തിനെതിരായി പ്രക്ഷോഭം സംഘടിപ്പിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാൻ ബിജെപി ശ്രമമാരംഭിച്ചു. ഞായറാഴ്‌ച ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ചവരിൽ ഒരാൾ ആന്ധ്ര–ഛത്തിസ്‌ഗഡ് അതിർത്തിയിൽ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് നേതാവ് മാദ്‌വി ഹിദ്‌മയുടെ ചിത്രമുള്ള പോസ്‌റ്റർ ഉയർത്തിയതിലാണ് പൊലീസ് വേട്ടയാടൽ തുടങ്ങിയത്.
രാജ്യത്തിന്റെ ഐക്യത്തിനെതിരായി പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി23പേർക്കെതിരെ കേസെടുത്തു. ഇതിൽ 22 പേരെ മൂന്നുദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലും അഞ്ചുപേരെ രണ്ടു ദിവസത്തെ കസ്‌റ്റഡിയിലും വിട്ടും. പ്രായപൂർത്തിയാകാത്ത ഒരാളെ വീട്ടിലേക്ക് വിട്ടു.








0 comments