print edition വിലക്കയറ്റം വീണ്ടും രൂക്ഷമാകും

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പതിനൊന്ന് ദിവസത്തിനിടെ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില ഏഴര രൂപ വീതം വർധിപ്പിച്ചതോടെ രാജ്യത്ത് അവശ്യവസ്‌തുക്കളുടെ വില വരുംദിവസങ്ങളിൽ കുതിച്ചുയരും. രാജ്യവ്യാപകമായി പാൽ വില ഉയരുന്നു. പച്ചക്കറികൾ അടക്കമുള്ളവയുടെ വിലയിലും വൈകാതെ മാറ്റമുണ്ടാകും.
ഏപ്രിലിൽ മൊത്തവില സൂചികപ്രകാരമുള്ള വിലക്കയറ്റം കഴിഞ്ഞ മൂന്നര വർഷത്തെ ഏറ്റവും ഉയർന്ന തോതായ 8.3 ശതമാനത്തിൽ എത്തിയിരുന്നു. ഇന്ധന വില കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ ചില്ലറവിപണിയിലും വിലക്കയറ്റം രൂക്ഷമാകും.
ഡീസൽ വിലയിലുണ്ടായ കുതിപ്പാണ് അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിന് വഴിയൊരുക്കുന്നത്. വിവിധ ഇനം ചരക്കുകളുമായി രാജ്യത്ത് ഓടുന്ന ട്രക്കുകളിൽ 90 ശതമാനവും ഇന്ധനമായി ഉപയോഗിക്കുന്നത് ഡീസലാണ്. സിഎൻജി, എൽഎൻജി, ഇലക്ട്രിക്ക് ട്രക്കുകളാണ് ശേഷിക്കുന്നത്. ഡീസലിനൊപ്പം സിഎൻജി വിലയിലും സമീപ ദിവസങ്ങളിൽ വലിയ കുതിപ്പുണ്ടായി.
ഇന്ധന ചെലവിൽ വരുന്ന വർധനവ് സ്വഭാവികമായും വിവിധ ഉൽപ്പന്നങ്ങളുടെ ചില്ലറവിലയിൽ പ്രതിഫലിക്കും.
വേഗത്തിൽ കേടുവരുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയിലാകും ഇന്ധന വിലവർധനവ് ആദ്യം പ്രതിഫലിക്കുക. വിവിധ ഇനം ധാന്യങ്ങൾ, ഭക്ഷ്യഎണ്ണ, പഞ്ചസാര, തേയില, വിവിധയിനം പയറുപരിപ്പ് വർഗങ്ങൾ എന്നിവയുടെ വിലയുടെ വൈകാതെ ഉയരും. ഗതാഗത മേഖലയെയും ഇന്ധന വിലവർധനവ് പ്രതികൂലമായി ബാധിക്കും.










0 comments