ജാര്‍ഖണ്ഡ് പിഎസ് സി പരീക്ഷാ ക്രമക്കേട്: സമരം രൂക്ഷമാകുന്നു, നിയമസഭ വളയുമെന്ന് ഉദ്യോഗാര്‍ഥികൾ

ജാര്‍ഖണ്ഡ്: സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷൻ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരായ സമരം 13 ദിവസം പിന്നിട്ടു. ആറ് പേര്‍ നിരാഹാര സമര രംഗത്ത് തുടരുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നിരാഹാരം പ്രഖ്യാപിച്ച് രംഗത്ത് എത്തി. ആഗസ്ത് ഏഴിന് നിയമസഭ വളയുമെന്ന് ഉദ്യോഗാര്‍ഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് നിയമസഭയുടെ മൺസൂൺകാല സമ്മേളനം ഇന്ന് ആരംഭിക്കയാണ്. 10 വരെ ഗൊരാവോ സമരം തുടരുമെന്നാണ് പ്രഖ്യാപനം.
ജൂലൈ 25-ന് ജെ പി എസ് സി-ജെ എസ് എസ് സി റിഫോംസ് മഞ്ച്' എന്ന ബാനറിലാണ് പ്രക്ഷോഭം തുടങ്ങിയത്. റാഞ്ചിയിലെ ജയ്പാൽ സിംഗ് മുണ്ട സ്റ്റേഡിയത്തിൽ അഞ്ചുദിവസമായി പ്രവര്‍ത്തകര്‍ നിരാഹാരത്തിലാണ്. ഇതോടെ അടുത്ത കാലത്തായി സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ ഉദ്യോഗാര്‍ഥി പ്രക്ഷോഭങ്ങളിലൊന്നായി ഇത് മാറി.
സമരത്തിനിടെ
സഭ ചേരുന്നു
ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. ഇതല്ലെങ്കിൽ ജഡ്ജിമാരുടെ സമിതി ഉൾപ്പെടുന്ന സ്വതന്ത്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പതിനാലാമത് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് സിവിൽ സര്‍വീസ് പരീക്ഷ പൂര്‍ണ്ണമായും റദ്ദാക്കണമെന്ന ആവശ്യം സംബന്ധിച്ച് ഹേമന്ത് സോറൻ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചോദ്യപേപ്പർ ചോർച്ച ഒരു ദേശീയ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാണെന്നുമാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നിലപാട് അറിയിച്ചത്. വ്യാഴാഴ്ച ചേരുന്ന സഭാ സമ്മേളനത്തിൽ ഇത് രൂക്ഷമായ പ്രതിഷേധങ്ങൾ ഉയര്‍ത്തിയേക്കും

ജാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച (JLKM) നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര രംഗത്താണ്. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും കുറഞ്ഞതിനെ തുടർന്ന് മഹ്തോയുടെ ആരോഗ്യനില ആശങ്കാജനകമായി. ഇതേ തുടര്‍ന്ന് നിരാഹാര സമരത്തിൽ പച്ചവെള്ളം ഉപേക്ഷിക്കരുതെന്ന് സോനം വാങ് ചുക് ആവശ്യപ്പട്ടിരുന്നു. ഇത് അംഗീകരിച്ച അദ്ദേഹം പട്ടിണി സമരം തുടരുകയാണ്.
19 പേര്‍ അറസ്റ്റിൽ
മുൻ ചെയര്‍മാനെ ചോദ്യം ചെയ്തു
സമരം രൂക്ഷമായതോടെ ക്രമക്കേടുകളെ കുറിച്ചുള്ള സിഐഡി അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഇതുവരെ 19 പേരെ കേസിൽ അറസ്റ്റ് ചെയ്തു. പബ്ലിക് സര്‍വ്വീസ് മുൻ ചെയര്‍മാൻ എൽ ഖിയാങ്തെയെ നാല് തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. പരീക്ഷ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.










0 comments