പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ആലപ്പുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ കൊല്ലക്കയിൽ ദേവകി അമ്മ പത്മശ്രീ പുരസ്കാരത്തിന് അർഹയായി. 'അൺസങ് ഹീറോസ്' വിഭാഗത്തിൽ 45 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.
കുറുമ്പ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ചിത്രകാരൻ ആർ കൃഷ്ണന് (നീലഗിരി) മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിച്ചു. അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.
അസാധാരണ സംഭാവനകൾ നൽകുന്ന സാധാരണ ഇന്ത്യക്കാരെ അംഗീകരിക്കുക എന്ന ഉദ്ദേശത്തിലാണ് 'അൺസങ് ഹീറോസ്' വിഭാഗത്തിൽ പത്മശ്രീ പുരസ്കാരങ്ങൾ നൽകിവരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അറിയപ്പെടാത്ത, വിവിധ തലങ്ങളിൽ വലിയ സംഭാവന നൽകിയ വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി സ്ഥാപിച്ച മുൻ ബസ് കണ്ടക്ടർ, ഏഷ്യയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് രൂപീകരിച്ച ശിശുരോഗവിദഗ്ദ്ധൻ, 90 വയസ്സുള്ള അപൂർവ സംഗീതോപകരണ വിദഗ്ദ്ധൻ എന്നിവർ ഉൾപ്പെടെ ഇത്തവണ പുരസ്കാര പട്ടികയിലുണ്ട്.










0 comments