ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഫയൽ ചിത്രം (PHOTO CREDIT: X)
ശ്രീനഗർ: ജമ്മു - കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേർ പാക്കിസ്ഥാനി ഭീകരരാണെന്നാണ് റിപ്പോർട്ട്. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്.
തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമായിട്ടില്ല.
കത്വയിലെ അതിർത്തി നുഴഞ്ഞുകടന്ന ഭീകരർക്കെതിരെ പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഉദ്ദംപുരിൽ ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ദോഡ ജില്ലയിലെ ഭാദേർവേ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 19 ദിവസത്തിനിടയിൽ കത്വ, ഉദ്ദംപുർ, കിഷ്‌ത്വാർ എന്നിവിടങ്ങളിൽ അഞ്ച് ഏറ്റുമുട്ടലാണുണ്ടായത്. ഇതിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
അതേസമയം, അഖ്‌നൂർ സെക്ടറിലെ കെരി ബട്ടൽ പ്രദേശത്തെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ടുണ്ട്.









0 comments