ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. മാവോയിസ്റ്റ് വനിതാ കമാൻഡർ രൂപി കൊല്ലപ്പെട്ടു. കാങ്കർ ജില്ലയിലെ ഛോട്ടേ ബേട്ടിയയിൽ വനപ്രദേശത്താണ് വെടിവയ്പ്പ് നടന്നത്. രൂപിയ്ക്കായി 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് സുരക്ഷാ സേനയും മവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരു പക്ഷവും പരസ്പരം വെടിയുതിർത്തു.
രൂപിയുടെ മൃതദേഹത്തിനൊപ്പം ആയുധവും കണ്ടെടുത്തതായി സുരക്ഷാ സേന പറയുന്നു. പ്രദേശത്ത് മറ്റ് മാവോയിസ്റ്റുകൾ ഒളിച്ചിരുപ്പുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസം ആദ്യം, ഛത്തീസ്ഗഡിലെ കലാപബാധിത ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.










0 comments