മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. അർജുനി മോർഗാവ് ബന്ദ്യ ഗ്രാമത്തിലെ താമസക്കാരിയായ ശോഭ ഹരിദാസ് രഹാതെ (65) ആണ് കൊല്ലപ്പെട്ടത്. ഗോത്തൻഗാവ് വനമേഖലയിൽ തെണ്ടുൽ ഇലകൾ ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെത്തുടർന്ന് കടുവ കാട്ടിലേക്ക് ഓടിപ്പോയി.
രണ്ട് ദിവസത്തിനുള്ളിൽ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ കടുവ ആക്രമണമാണിത്. ശനിയാഴ്ച സുനിത ചന്ദ്രകുമാർ (47) എന്ന സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കടുവയെ പിടികൂടാൻ പ്രദേശത്ത് ക്യാമറ ട്രാപ്പുകളും കൂടും സ്ഥാപിച്ചു. നവേഗാവ്ബന്ധിൽ നിന്നുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (RRT) സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര സഹായമായി 50,000 രൂപ നൽകി. ബാക്കി തുക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ മഹുവ പൂക്കളും തെണ്ടുൽ ഇലകളും ശേഖരിക്കുന്ന സീസണായതിനാൽ വനവാസികൾ വരുമാനത്തിനായി കാടിനുള്ളിലേക്ക് പോകുന്നത് ഇത്തരം ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments