അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിലെ മൂന്നാമത്തെ കൊലപാതകം; 70കാരിയെ വെടിവെച്ചുകൊന്നു

പ്രതീകാത്മക ചിത്രം
മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ വയോധിക വെടിയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പനാപുർ ഒപി പൊലീസ് സ്റ്റേഷൻ പരിധിയിലെ രാംതോഹ്‌മ ഗ്രാമത്തിൽ ബൽദേവ് പണ്ഡിറ്റിന്റെ ഭാര്യ മർഛിയ ദേവി (70) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ കുടുംബത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച രാത്രി വൈകിയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ശനിയാഴ്ച രാത്രി വൈകി അജ്ഞാതരായ അക്രമികൾ മർഛിയ ദേവിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വയോധിക സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
വയോധികയുടെ കൊലപാതകത്തോടെ ഗ്രാമം വലിയ ഭീതിയിലാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2021 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒരേ കുടുംബത്തിലെ അംഗങ്ങൾ സമാന രീതിയിൽ കൊല്ലപ്പെടുന്നത് ഇത് മൂന്നാമത്തെ തവണയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
2021 ജനുവരി കുടുംബാംഗമായ രാമേശ്വർ പണ്ഡിറ്റ് കൊല്ലപ്പെട്ടു. തുടർന്ന് 2023 ഡിസംബർ മർഛിയ ദേവിയുടെ കൊച്ചുമകന്റെ ഭാര്യ സുനിത ദേവിയും വെടിയേറ്റ് മരിച്ചു. ഏറ്റവും ഒടുവിൽ കുടുംബനാഥയായ 70-കാരി മർഛിയ ദേവിയും സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. അജ്ഞാതരായ അക്രമികളാണ് കൊലപാതകം നടത്തിയിരിക്കുന്നത്.










0 comments