ലൈംഗീക വേഴ്‌ചയില്ലാത്ത സ്ഖലനം ബലാത്സംഗമല്ല: വിചിത്ര ഉത്തരവുമായി ഹൈക്കോടതി

റായ്പൂർ: സ്ത്രീയെ ലൈംഗികവേഴ്ചയ്ക്ക് വിധേയയാക്കാതെ പുരുഷൻ സ്ഖലനം ചെയ്‌താൽ ബലാത്സംഗശ്രമമായി മാത്രമേ കണക്കാക്കാനാകൂ എന്ന വിചിത്ര ഉത്തരവുമായി ഛത്തീസ്ഗഡ് ഹൈക്കോടതി. ഏഴുവർഷം തടവുശിക്ഷ ലഭിച്ച പ്രതിയുടെ ശിക്ഷ മൂന്നുവർഷമാക്കി കുറച്ച് ജസ്‌റ്റിസ് നരേന്ദ്ര കുമാർ വ്യാസാണ് ഉത്തരവിട്ടത്. ഇരയുടെ കന്യാചർമ്മത്തിന് തകരാറുണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ തെളിവുകൾ ബലാത്സംഗം തെളിയിക്കുന്നില്ലെന്നുമാണ് വിധിയിൽ പറയുന്നത്. അതിനാൽ ബാലത്സംഗ ശ്രമം മാത്രമാണിതെന്നും വിധിയിൽ പറഞ്ഞു.
2004 മെയ് 21ന് ധംതരി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഇരയെ വീട്ടിൽനിന്ന് ബലമായി വലിച്ചിഴച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇരയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും കൈകാലുകൾ കെട്ടിയിട്ട് വായയിൽ തുണി തിരുകുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം അമ്മയെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. 2005ൽ വിചാരണ കോടതി പ്രതിക്ക് ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു.
എന്നാൽ പിന്നീടുള്ള ഇരയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് ഹൈക്കോടതി പറയുന്നത്. പ്രതി ബലപ്രയോഗത്തിലൂടെ നടത്തിയത് ഭാഗീക ലൈംഗീക വേഴ്‌ചയാണെന്നും അതിനാൽ ബലാത്സംഗം നടന്നുവെന്ന് പറയാനാകില്ലെന്നും വിധിയിൽ പറഞ്ഞു. കേസിൽ പ്രതി ബാലാത്സംഗ ശ്രമം മാത്രമാണ് നടത്തിയതെന്ന് കണ്ടാണ് ശിക്ഷ മൂന്നുവർഷമാക്കി കുറച്ചത്.
വിധിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.










0 comments