print edition നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ഹർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം സാങ്കേതിക കാരണങ്ങളാൽ തള്ളിയ റൗസ് അവന്യൂ കോടതി വിധിക്കെതിരെയുള്ള ഇഡിയുടെ അപ്പീൽ ഡൽഹി ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും. സ്വകാര്യപരാതിയുടെ അടിസ്ഥാനത്തിലായതിനാൽ കേസ് പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു പ്രത്യേക കോടതി നിലപാട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ അടക്കമുള്ള നിയമപ്രകാരമുള്ള നടപടികളിലേക്ക് ഇഡിക്ക് കടക്കാൻ എഫ്‌ഐആർ ആവശ്യമാണെന്നും കോടതി നിലപാടെടുത്തു. ഇത് ചോദ്യംചെയ്‌ത ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുക.
ജൂലൈയിൽ കേസ് പരിഗണിച്ചപ്പോൾ മറുപടി നൽകാന്‍ സോണിയക്കും രാഹുലിനും ഹൈക്കോടതി മൂന്നാഴ്‌ച അനുവദിച്ചിരുന്നു. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി 2012ൽ നൽകിയ പരാതിയെ തുടര്‍ന്നാണ് നാഷണൽ ഹെറാൾഡ് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയത്. കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) അയ്യായിരം കോടി രൂപ വരുന്ന സ്വത്തുവകകൾ സോണിയയും രാഹുലും നിയന്ത്രിക്കുന്ന സ്വകാര്യ ട്രസ്റ്റ് വളഞ്ഞവഴിയിലൂടെ സ്വന്തമാക്കിയെന്നതാണ് കേസ്. ഡൽഹി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലായി എജെഎല്ലിനുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമെല്ലാം ഇതു വഴി സോണിയയുടെയും രാഹുലിന്റെയും സ്വത്തായി മാറി.









0 comments