ഭൂട്ടാനിൽ ശക്തമായ ഭൂചലനം; സിക്കിമിലും വടക്കൻ ബംഗാളിലും പ്രകമ്പന ഭീതി

സിലിഗുരി: ഭൂട്ടാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിലും പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലകളിലും തുടര്‍ പ്രകമ്പനങ്ങ ആശങ്കയായി. ഭൂട്ടാനിൽ ഞായറാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഇതിനെ തുടര്‍ന്ന് നീണ്ടുനിന്ന പ്രകമ്പനമാണ് ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലും ആളപായമോ ഭൗതികമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനങ്ങൾ പരക്കെ ഭീതിയിലും ആശങ്കയിലുമായി. വീടുകളിൽ നിന്നും ഓടിയിറങ്ങി.
ജിയോളജിക്കൽ സർവേയുടെ അറിയിപ്പ് പ്രകാരം ഭൂട്ടാനിലെ ചരിത്രപ്രസിദ്ധമായ നഗരമായ പുനാഖയ്ക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സിക്കിമിൽ തലസ്ഥാനമായ ഗാങ്‌ടോക്കിലും മറ്റ് ഭാഗങ്ങളിലും ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഉറക്കത്തിലായിരുന്ന ജനങ്ങളിൽ പലരും ഭയന്നുവിറച്ച് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സിക്കിം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഭൂട്ടാനോട് അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിന്റെ വടക്കൻ ജില്ലകളിലും ഭൂചലനം ആശങ്ക പരത്തി. പ്രമുഖ നഗരമായ സിലിഗുരിക്ക് പുറമെ കോച്ച് ബിഹാർ, ജൽപായ്ഗുരി, അലിപുർദുവാർ എന്നീ ജില്ലകളിലും പ്രകമ്പനം എത്തി. ഇവിടുത്തെ താമസക്കാരും രാത്രി വൈകി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രകമ്പനങ്ങൾ അടങ്ങിയതിന് പിന്നാലെ പൊലീസ് അറിയിപ്പ് പുറത്തെത്തി. ഇതോടെയാണ് ജനങ്ങൾ ഭൂകമ്പം തിരിച്ചറിഞ്ഞത്.










0 comments