നാഗ്പൂരിലെ യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്ന കേന്ദ്രത്തിന് മുകളിൽ അജ്ഞാത ഡ്രോൺ

നാഗ്പൂർ: സായുധ സേനയ്ക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാഗ്പൂർ സോളാർ ഇൻഡസ്ട്രീസിന്റെ എയർസ്ട്രിപ്പിന് മുകളിൽ അജ്ഞാത ഡ്രോൺ. കോണ്ഡാലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ഡിസംബർ 9 ന് വൈകുന്നേരം 7.15 നാണ് നാഗ്പൂർ-അമരാവതി റോഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ എയർസ്ട്രിപ്പിന് മുകളിലൂടെ പറക്കുന്ന ഡ്രോൺ കണ്ടെത്തിയത്. എന്നാൽ ഇരുട്ട് കാരണം അതിന്റെ കൃത്യമായ വലുപ്പം നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്ന് കോണ്ഡാലി പോലീസ് പറഞ്ഞു.
ആകാശത്ത് മിന്നിമറയുന്ന ലൈറ്റുകൾ കണ്ടതോടെയാണ് അന്വേഷണം നടത്തിയത്. വിവാഹത്തിനോ സ്വകാര്യ ചടങ്ങിനോ വേണ്ടി ഡ്രോൺ പറത്തിയതാവാം എന്ന് സംശയിച്ചു. എങ്കിലും പ്രതിരോധ കേന്ദ്രത്തിലെ എയർ സ്ട്രിപ്പിൽ എന്തിന് എത്തി എന്നത് സംശയമായി. ഇതിനെ തുടർന്ന് ഗ്രാമങ്ങളിൽ തിരച്ചിൽ നടത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. പക്ഷെ വിവരങ്ങൾ ലഭിച്ചില്ല.
മാൽകാപൂർ, ശിവ, സവാംഗ എന്നീ ഗ്രാമങ്ങളിലും പോലീസ് തിരച്ചിൽ നടത്തി. ഇന്റലിജൻസ് ബ്യൂറോയിലെ (ഐബി) ഒരു സംഘവും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു.
സോളാർ ഇൻഡസ്ട്രീസ് സായുധ സേനയ്ക്കായി പ്രധാന യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്ന കേന്ദ്രമാണ്. തദ്ദേശീയമായി ആയുധങ്ങൾ ഘടിപ്പിച്ച ഡ്രോണുകൾ (ഹെക്സാകോപ്റ്ററുകൾ), സൈനിക സ്ഫോടകവസ്തുക്കൾ, റോക്കറ്റ് സംയോജന സംവിധാനങ്ങൾ, യുദ്ധോപകരണങ്ങൾ, ആന്റി-ഡ്രോൺ മിസൈലുകൾ, ബോംബുകൾ, വാർഹെഡുകൾ എന്നിവ ഇവിടെ നിർമ്മിക്കുന്നു.










0 comments