പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്
ഡോംകലിൽ ചെങ്കൊടി പാറി; സിപിഐ എം സ്ഥാനാര്‍ഥി മുഹമ്മദ് മുസ്‌തഫിസുർ റഹ്‌മാന് വിജയം

കൊൽക്കത്ത : പശ്ചിമബംഗാളിലെ ഡോംകലിൽ ചെങ്കൊടി പാറി. സിപിഐ എം സ്ഥാനാർഥി മുഹമ്മദ് മുസ്‌തഫിസുർ റഹ്‌മാൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. 16296 വോട്ടുകൾക്കാണ് മുഹമ്മദ് തൃണമുൽ സ്ഥാനാർഥി ഹുമയൂൺ കബീറിനെ പരാജയപ്പെടുത്തിയത്. 107882 വോട്ടുകളാണ് മുഹമ്മദ് മുസ്‌തഫിസുർ റഹ്‌മാൻ നേടിയത്. ബംഗാളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് അടിത്തറയൊരുക്കുന്നതാണ് മൂർഷിദാബാദ് ജില്ലയിലെ ഡോംകൽ നിയമസഭാ മണ്ഡലത്തിലെ വിജയം. തെരഞ്ഞെടുപ്പിന് മുമ്പ് ഡോംകലിൽ നാനൂറോളം കുടുംബങ്ങൾ തൃണമൂൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ ചേർന്നിരുന്നു.
1977 മുതൽ 2016 വരെ സിപിഐ എം തുടർച്ചയായി ജയിച്ച മണ്ഡലമാണ് ഡോംകൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ ജയിച്ചപ്പോഴും 36 ശതമാനം വോട്ടുമായി ജനങ്ങൾ സ്നേഹത്തോടെ റാണാ ദാ എന്നു വിളിക്കുന്ന മുഹമ്മദ് മുസ്‌തഫിസുർ റഹ്‌മാൻ രണ്ടാമതെത്തി. പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചുവർഷവും ഡോംകലിൽ സജീവമായി തന്നെ റാണാ ദാ തുടർന്നു. സിറ്റിങ് എംഎൽഎ ജഫീക്കുൾ ഇസ്ലാമിനെ മാറ്റി മുൻ ഐപിഎസുകാരനായ ഹുമയൂൺ കബീറിനെയാണ് തൃണമൂൽ സ്ഥാനാർഥിയാക്കിയത്. ബംഗാളിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിരുന്ന ഐഎസ്‌എഫിന്റെ നവ്‌സാദ് സിദ്ദിഖി ഭാംഗർ മണ്ഡലത്തിലും ജയിച്ചു.











0 comments