ad
Deshabhimani

print edition തൊഴിലുറപ്പ്‌ പദ്ധതി 
അട്ടിമറിക്കരുത്‌: സിപിഐ എം

cpim
വെബ് ഡെസ്ക്

Published on Jul 04, 2026, 04:31 AM | 1 min read

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിൻമാറണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി.


ജൂലൈ ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച വിബിജി ആര്‍എഎം ജി പദ്ധതി തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കുന്നതാണ്‌. പുതിയ പദ്ധതി പ്രകാരം 60:40 എന്നപ്രകാരം കേന്ദ്ര,- സംസ്ഥാന സർക്കാരുകൾ പദ്ധതിവിഹിതം പങ്കിടണം. 125 തൊഴില്‍ദിനം നല്‍കുമെന്ന വാദം അസംബന്ധമാണ്‌. ഇത്‌ നല്‍കണമെങ്കില്‍ വർഷം 3.61 ലക്ഷം കോടിരൂപ വേണം. ഇപ്പോള്‍ കേന്ദ്രം അനുവദിച്ച തുകയും സംസ്ഥാനങ്ങളുടെ 40 ശതമാനം വിഹിതവും ചേര്‍ത്താല്‍ 1.13 ലക്ഷം കോടിരൂപ മാത്രമാണ്‌ വരിക. ഇതുപയോഗിച്ച്‌ 48 ദിവസം മാത്രമേ തൊഴില്‍ നല്‍കാനാകൂ. കൂടുതല്‍ തൊഴില്‍ ദിനങ്ങളെന്ന പൊള്ള വാഗ്‌ദാനവുമായി കേന്ദ്രസർക്കാർ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്‌.


തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാർ നയങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റിലോ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.


ഇപ്പോൾ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന വിഹിതമായി 2,090.96 കോടി രൂപ വേണം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത്‌ 1668 കോടി രൂപ മാത്രമാണ്‌. ഇത്തരം നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ ജനങ്ങൾ പിന്തുണ നല്‍കണമെന്ന്‌ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യർഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home