print edition അയോധ്യക്ഷേത്ര ട്രസ്‌റ്റിന്റെ ഭൂമിക്കൊള്ള: സർക്കാർ ഭൂമി 23.61 കോടിക്ക് ട്രസ്റ്റ് വാങ്ങി

എം പ്രശാന്ത്
Published on Jul 04, 2026, 04:43 AM | 1 min read
ന്യൂഡൽഹി: ആർഎസ്‌എസും കേന്ദ്ര ബിജെപി സർക്കാരും നിയന്ത്രിക്കുന്ന അയോധ്യ രാമക്ഷേത്രം ട്രസ്‌റ്റ്, ഭൂമി ഇടപാടുകളിലൂടെ നടത്തിയത് കോടികളുടെ ക്രമക്കേട്. ക്ഷേത്രത്തോട് ചേർന്ന 1.6 ഏക്കർ സർക്കാർ ഭൂമി 23.61 കോടി രൂപയ്‌ക്ക് സ്വകാര്യവ്യക്തിയിൽ നിന്ന് ട്രസ്‌റ്റ് വാങ്ങിയതിന്റെ രേഖ പുറത്തുവന്നു. വിൽപ്പന കരാറിൽ ഒപ്പുവച്ചത് ആർഎസ്‌എസിന്റെ മുതിർന്ന നേതാവും ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി. സർക്കാർ ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയില്ലെന്നിരിക്കെയാണ് ഈ വെട്ടിപ്പ് നടന്നത്.
2024 ഏപ്രിലിലാണ് പണം നൽകി ട്രസ്റ്റ് ഭൂമി വാങ്ങിയത്. രാമക്ഷേത്രം ട്രസ്‌റ്റിലെ സംസ്ഥാന സർക്കാർ നോമിനിയായ കലക്ടർ സർക്കാർ ഭൂമിയെന്ന് തീർപ്പാക്കിയ സ്ഥലം സ്വകാര്യ വ്യക്തിക്ക് കോടികൾ കൈമാറി എങ്ങനെ വാങ്ങിയെന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ഉത്തരമില്ല. ഈ ഭൂമിയുടെ വിപണി വില 2.92 കോടി രൂപ മാത്രം. ഏതാണ്ട് എട്ട് മടങ്ങ് അധികവില നല്‍കിയാണ് സർക്കാർ ഭൂമി മഹന്ത് മുരളിദാസ് എന്ന വ്യക്തിയിൽ നിന്ന് വാങ്ങിയത്.
അയോധ്യ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലായി 107 ഏക്കറാണ് ‘വികസനപ്രവർത്തനങ്ങൾക്കായി’ ട്രസ്‌റ്റ് വാങ്ങിയത്. ഭൂമി ഇടപാടുകളുടെ പൂർണ ചുമതല ചമ്പത് റായിക്കും ട്രസ്‌റ്റ് അംഗവും ആർഎസ്‌എസ് നേതാവുമായ അനിൽ മിശ്രയ്‌ക്കുമായിരുന്നു. ചമ്പത് റായിയുടെ അനന്തരവൻ ചന്ദൻ റായിയാണ് ഇടപാടുകളിൽ ഇടനിലക്കാരന്‍. വിപണി വിലയേക്കാൾ 17 മടങ്ങ് വരെ അധിക വിലയ്‌ക്ക് ട്രസ്‌റ്റ് ഭൂമി വാങ്ങിയതായി കണ്ടെത്തി.









0 comments