എംഎല്‍എമാര്‍ക്കായി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് ഡിഎംകെ

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡിഎംകെ. പാർട്ടിയിലെ 59 എംഎൽഎമാരും സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദനനിധി സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു.
ടിവികെ അധികാരത്തിലെത്തിയത് മുതൽ സർക്കാർ കടക്കെണിയിലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നതെന്നും അതിനാൽ വാഗ്ദാനം തങ്ങൾ നിരസിക്കുന്നുവെന്നും ഉദയനിധി പറഞ്ഞു. സൗജന്യമായി കാറുകൾ നൽകുമെന്ന പ്രഖ്യാപനത്തെ എതിർത്തതിന് പിന്നാലെ ഡിഎംകെയും ടിവികെയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ചെയ്തു.
നിലവിൽ എംഎൽഎമാർക്ക് സ്വന്തമായി എത്ര കാറുണ്ടെന്നും എംഎൽഎമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കണമെന്നും ഉദയനിധിന ആവശ്യപ്പെട്ടു. ഡിഎംകെ സർക്കാരിന്‍റെ കാലത്തെ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടെന്നാണ് പറയുന്നത്. അങ്ങനെയുള്ളപ്പോൾ അനാവശ്യ ചെലവ് വേണ്ട. അർഹരായവർക്ക് മാത്രം കാർ നൽകണം. സർക്കാരിന്റെ അധികഭാരം കുറയ്ക്കുന്നതിനായി ഈ വാഗ്ദാനം നിരസിക്കുന്നു, ഉദയനിധി പറഞ്ഞു.
എന്നാൽ എല്ലാ എംഎൽഎമാരെയും ഒരുപോലെ കാണാനാണ് വിജയ് സർക്കാർ ശ്രമിക്കുന്നതെന്ന വാദവുമായി മന്ത്രി ആധവ് അർജുന രംഗത്തെത്തി. വിസികെ, കമ്മ്യൂണിസ്റ്റ് തുടങ്ങിയ ചെറിയ പാർട്ടികളിലെ പല എംഎൽഎമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ അത്യന്താപേക്ഷിതമാണെന്നും ആധവ് അർജുന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചത്. എംഎൽഎമാരുടെ കാറുകളുടെ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള ചെലവുകൾക്കായി വിജയ് സർക്കാർ പ്രതിമാസം 75,000 രൂപയും പ്രഖ്യാപിച്ചിരുന്നു.










0 comments