മൂന്നു വര്‍ഷത്തിന് ശേഷം: ദേശീയപാതവഴി മണിപ്പൂരിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു

കൊഹിമ: മണിപ്പൂരിൽ തുടരുന്ന സംഘര്‍ഷങ്ങൾക്കിടെ ഗതാഗതം നിലച്ച ഇംഫാൽ ഗുവഹാത്തി ദേശീയ പാതയിൽ ബസ് സര്‍വീസ് പുനരാരംഭിച്ചു. മൂന്ന് വര്‍ഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തേക്കുള്ള ഈ പ്രധാന പാത പൊതു വാഹനങ്ങൾക്കായി തുറക്കുന്നത്.
നാഗലാൻഡിലെ ധിമാപൂര്‍ കൊഹിമ ടൗണുകൾ വഴി കടന്നു പോകുന്ന എൻ എച്ച് -2 ദേശീയപാതയാണ്. സംസ്ഥാനത്തെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. 2023 മേയ് 3-ന് കുക്കി-സോ, മെയ്തെ വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച വംശീയ ഏറ്റുമുട്ടലുകളെ തുടർന്നാണ് പ്രധാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയോടെ രണ്ട് ബസുകളിലും അഞ്ച് വിംഗറുകളിലുമായി 125 യാത്രക്കാരാണ് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് അസമിലെ തലസ്ഥാന നഗരമായ ഗുവഹാത്തിയിലേക്ക് പുറപ്പെട്ടത്. ഇംഫാലിൽ നിന്ന് പുറപ്പെട്ട വാഹനങ്ങൾ കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള കാങ്പോക്പി, നാഗാ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള സേനാപതി എന്നീ ജില്ലകളും നാഗലാൻഡ് തലസ്ഥാനമായ കൊഹിമയും കടന്നാണ് താഴ് വരയിലേക്ക് എത്തിയത്.
അസമിലെ ഗുവഹാത്തിയിൽ നിന്ന് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലേക്ക് ദേശീയപാത 2 വഴിയുള്ള റോഡ് ദൂരം ഏകദേശം 480 മുതൽ 490 കിലോമീറ്റർ വരെയാണ്. യാത്ര 12 മണിക്കൂറോളം എടുക്കും.
കുക്കി, നാഗാ സംഘടനകൾ മാറിമാറി ഏർപ്പെടുത്തിയ റോഡ് ഉപരോധങ്ങൾ കാരണം നാഷണൽ ഹൈവേ-2 ലൂടെയുള്ള യാത്ര പൂർണമായും നിരോധിക്കപ്പെട്ട നിലയിലായിരുന്നു.
മണിപ്പൂരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന പാത നാഷണൽ ഹൈവേ-37 ആണ്. കനത്ത മലനിരകൾ മുറിച്ചുള്ള ദുര്‍ഘട പാതയാണിത്. ഇതിലൂടെയുള്ള യാത്രയും വെല്ലുവിളിയാണ്. അസമിലെ സിലിച്ചറിലേക്കാണ് ഈ പാത എത്തുന്നത്. റോഡ് ദൂരം ഏകദേശം 250 മുതൽ 265 കിലോമീറ്റർ വരെയാണ്. സിലിച്ചറിൽ നിന്ന് ഗുഹാവത്തിയിലേക്ക് ഇത്രയും ദൂരം പിന്നെയും താണ്ടണം.
സംസ്ഥാനത്ത് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകൾ ഇല്ല. സ്ഥിരം സ്വകാര്യ സര്‍വ്വീസുകളും ഇല്ല. ടൂറിസ്റ്റ് ബസുകളാണ് പകരം ദീര്‍ഘദൂര സര്‍വീസുകൾ നടത്തുന്നത്. ഇതര പാതയിൽ എല്ലാം വിങ്ങര്‍, സുമോ തുടങ്ങിയ വാൻ സര്‍വ്വീസുകളാണ്.









0 comments