print edition കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം; 'രാഹുൽ പ്രതിപക്ഷ ഐക്യത്തിന്റെ അടിവേരറുക്കുന്നു’

ചെന്നൈ: ഇന്ത്യാ കൂട്ടായ്‌മയിലെ സഖ്യകക്ഷികളെ ദുർബലപ്പെടുത്തി വിശ്വാസവഞ്ചന നടത്തുന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും അപക്വ നിലപാടിനെതിരെ രൂക്ഷവിമർശവുമായി ഡിഎംകെ മുഖപത്രം മുരശൊലി.
പ്രതിപക്ഷ ഐക്യം പ്രസംഗിക്കുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികൾക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം ലജ്ജാകരമാണ്. രാഹുലിന്റെ രാഷ്‌ട്രീയ പക്വതയില്ലായ്‌മ സഖ്യത്തിന്റെ ഭാവിക്ക് ഭീഷണിയാണ്. ഐക്യത്തിന്റെ വക്താവായി സ്വയം ചമയുന്ന രാഹുൽ തന്നെയാണ് ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യത്തിന്റെ അടിവേരറുക്കുന്നത് –ഇന്ത്യാ കൂട്ടായ്‌മ യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗം പുറത്തുവിട്ടതിനുപിന്നാലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.
കേരളത്തിൽ സിപിഐ എം–ബിജെപി രഹസ്യധാരണയുണ്ടെന്ന രാഹുലിന്റെ ആരോപണങ്ങൾ രാഷ്‌ട്രീയ കാപട്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ കെട്ടിപ്പിടിച്ച രാഹുലിന് പിണറായി വിജയനെതിരെ പറയാൻ ധാർമിക അവകാശമില്ല.
പ്രതിപക്ഷ നേതാക്കളെ അറസ്റ്റ്ചെയ്യാൻ ഇഡിക്ക് പ്രേരണ നൽകി കേന്ദ്രത്തെ സഹായിക്കുകയാണ് രാഹുൽ. പിണറായിയെ എന്തുകൊണ്ട് അറസ്റ്റ്‌ചെയ്യുന്നില്ല എന്ന് ചോദിക്കുന്ന രാഹുൽ എന്തുകൊണ്ടാണ് മോദിയെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാത്തത്? സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ചൂണ്ടിക്കാട്ടിയതുപോലെ കേന്ദ്ര ഏജൻസികളുടെ കുഴലൂത്തുകാരനായി രാഹുൽ അധഃപതിക്കുകയാണ്.
തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പിന്തുണയോടെ വിജയിച്ച കോൺഗ്രസ് ചർച്ച പോലും നടത്താതെ ടിവികെയെ പിന്തുണച്ചു. മുന്നണിമര്യാദ കാറ്റിൽപ്പറത്തിയ കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാനാവില്ല. സഖ്യത്തിലുള്ളപ്പോൾതന്നെ ഡിഎംകെയെ തകർക്കാൻ രാഹുലിന്റെ മൗനാനുവാദത്തോടെ ഗൂഢാലോചന നടന്നു.
കൂട്ടായ്‌മയിലെ കക്ഷികൾ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരുന്നത് തടയാൻ തരംതാണ പണികൾ ചെയ്‌തിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്തുണ തേടാൻ നാണമില്ലേ എന്നും മുഖപ്രസംഗം ചോദിക്കുന്നു.











0 comments