കോൺഗ്രസ്സ് കാട്ടിയത് വഞ്ചന; ജൂൺ 8-ലെ 'ഇന്ത്യ' മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

ചെന്നൈ: കോൺഗ്രസ്സിന്റെ രാഷ്ട്രീയ വഞ്ചനയിൽ പ്രതിഷേധിച്ച് ജൂൺ 8-ന് ന്യൂഡൽഹിയിൽ ചേരുന്ന 'ഇന്ത്യ' മുന്നണിയുടെ നിർണായക യോഗം ബഹിഷ്കരിക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തീരുമാനിച്ചു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ്സ് സ്വീകരിച്ച ഏകപക്ഷീയമായ നിലപാടുകളിൽ പാർട്ടി അണികൾക്ക് കടുത്ത അമർഷമുണ്ടെന്നും, അവരുടെ വികാരങ്ങളെ മാനിച്ചാണ് കോൺഗ്രസ്സ് പങ്കെടുക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും ഡിഎംകെ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വം നൽകിയ സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമായി മത്സരിച്ച് അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ്സ്, ഫലം വന്നതിന് പിന്നാലെ സഖ്യം അവസാനിപ്പിച്ചിരുന്നു.
തുടർന്ന് ഡിഎംകെയെ പൂർണ്ണമായും തഴഞ്ഞ് തമിഴക വെട്രി കഴകം നേതൃത്വം നൽകുന്ന സഖ്യ സർക്കാരിന്റെ ഭാഗമാകാൻ കോൺഗ്രസ്സ് തീരുമാനിക്കുകയായിരുന്നു.
മറ്റു സഖ്യകക്ഷികളായ സിപിഐ എമും സിപിഐയും പാളിച്ച ജനാധിപത്യ മര്യാദകളൊന്നും പാലിക്കാതെ അധികാരമോഹത്തോടെ മറുകണ്ടം ചാടിയതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്.
'ഇന്ത്യ' മുന്നണിയുടെ രൂപീകരണ സമയം മുതൽ അതിന്റെ കേന്ദ്രശക്തിയായി ഡിഎംകെ പ്രവർത്തിച്ചിട്ടുണ്ടെന്നും ജനാധിപത്യവും മതേതരത്വവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ പാർട്ടി എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നുവെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
നീറ്റ് പരീക്ഷ, മണ്ഡല പുനർനിർണ്ണയം, 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്', വഖഫ് ഭേദഗതി ബിൽ തുടങ്ങിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രാജ്യത്തെ പ്രധാന ശബ്ദമായി നിലകൊണ്ടിട്ടുണ്ട്.
ദേശീയ തലത്തിലുള്ള വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യത്തിനൊപ്പം നിൽക്കുമെങ്കിലും, കോൺഗ്രസ്സിന്റെ വഞ്ചനയ്ക്ക് മുന്നിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.










0 comments