print edition ദിഘയിൽ ദിശാബോധം നൽകാൻ ദിവ്യ

സിപിഐ എംഎൽ സ്ഥാനാർഥി ദിവ്യ ഗൗതത്തിന്റെ പ്രചാരണ പരിപാടിക്ക് ലാലുപ്രസാദ് യാദവെത്തിയപ്പോൾ ഫോട്ടോ: പി വി സുജിത്

എം അഖിൽ
Published on Nov 06, 2025, 02:15 AM | 1 min read
പട്‌ന
‘‘ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സാധാരണക്കാരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ്’’– ദിഘ മണ്ഡലത്തിലെ സിപിഐ എംഎൽ സ്ഥാനാർഥി ദിവ്യ ഗൗതം പറയുന്നു. ബിജെപിയുടെ സിറ്റിങ് എംഎൽഎ സന്ദീപ് ചൗരസ്യയെ നേരിടുന്ന ഇൗ 33കാരി ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാനാർഥികളിൽ ഒരാളാണ്. പട്‌നയിലെ നഗരമേഖലയിലെ കുറേ പ്രദേശങ്ങൾ ഉൾപ്പെടുന്ന ദിഘ മണ്ഡലത്തിലെ രാഷ്ട്രീയപോരാട്ടം ദിവ്യയുടെ രംഗപ്രവേശത്തോടെ വൻ ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയത്തിന് അപ്പുറം, അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് താരം സുശാന്ത്‌സിങ് രാജ്പുത്തിന്റെ ബന്ധുവാണ് ദിവ്യ എന്ന കാരണം കൂടിയുണ്ടതിന്. പക്ഷേ, അക്കാര്യം തെരഞ്ഞെടുപ്പിൽ പ്രസക്തമല്ലെന്നാണ് ദിവ്യയുടെ നിലപാട്.
വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയരംഗത്ത് സജീവമായ ദിവ്യ 2012ൽ പട്‌ന സർവകലാശാല തെരഞ്ഞെടുപ്പിൽ ഐസയുടെ സ്ഥാനാർഥിയായി. എബിവിപി സ്ഥാനാർഥിയോട് പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ പണക്കൊഴുപ്പിന്റെ സ്വാധീനം, വർഗീയതയുടെ പ്രയോഗം, നുണപ്രചരണങ്ങളുണ്ടാക്കുന്ന ആശയകുഴപ്പങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് ദിവ്യ പറയുന്നു.
പട്‌ന കോളേജിൽ നിന്നും ജേണലിസം, മാസ് കമ്യൂണിക്കേഷൻസ് ബിരുദവും ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽനിന്നും ബിരുദാനന്തര ബിരുദവും ദിവ്യ നേടി. നളന്ദ സർവകലാശാലയിൽനിന്നും മറ്റൊരു ബിരുദാനന്തരബിരുദവും സ്വന്തമാക്കി. ഇപ്പോൾ ബിർളാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ ജെൻഡർ ആൻഡ് കമ്യൂണിക്കേഷൻ വിഷയത്തിൽ പിഎച്ച്‌ഡി വിദ്യാർഥിയാണ്. തിയേറ്റർ ആർട്ടിസ്‌റ്റുമാണ്. 2021ൽ ബിഹാർ പിഎസ്‌സി പരീക്ഷ പാസായെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജോലി വേണ്ടെന്ന് വെച്ചു.
ദിഘയിൽ ദിവ്യയുടെ പ്രചാരണത്തിൽ മലയാളി വിദ്യാർഥിനികളം സജീവമാണ്. എതിർസ്ഥാനാർഥി പണം ഒഴുക്കി പ്രചാരണം കൊഴുപ്പിക്കുന്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിച്ചാണ് ദിവ്യയുടെ പ്രചാരണം. കഴിഞ്ഞദിവസം ദിവ്യക്കായി ലാലുപ്രസാദ് യാദവും രംഗത്തി.









0 comments