print edition മോദി സർക്കാരിന്റെ അടിത്തറ ഇളകി

ന്യൂഡൽഹി: ആർഎസ്‌എസിനും ബിജെപിക്കും പ്രിയങ്കരനായ ധർമേന്ദ്ര പ്രധാന്റെ രാജി കേന്ദ്രസർക്കാരിന്റെ അടിത്തറ ഇളകുന്നുവെന്നതിന്റെ സൂചന. പ്രധാന്റെ രാജിയെ ഒരു മന്ത്രിയുടെയോ നേതാവിന്റെയോ പതനമായി മാത്രം ചുരുക്കാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സുപ്രധാന വകുപ്പുകളിലെ നിർണായക തീരുമാനങ്ങളെടുക്കുന്നത് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിർദേശാടിസ്ഥാനത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇൗ സാഹചര്യത്തിൽ യുവജനപ്രക്ഷോഭത്തിൽ അടിപതറിയുള്ള പ്രധാന്റെ രാജി മോദി–ഷാ അധികാരധ്രുവത്തിന്റെകൂടി പരാജയമാണ്.
ന്യൂനപക്ഷങ്ങളെ ശത്രുസ്ഥാനങ്ങളിൽ പ്രതിഷ്‌ഠിച്ചും ആവശ്യാനുസരണം വർഗീയധ്രുവീകരണം ശക്തമാക്കിയും അധികാരത്തിലേറാമെന്നുള്ള സംഘപരിവാർ രാഷ്ട്രീയതന്ത്രം കാലഹരണപ്പെടുന്നുവെന്ന സന്ദേശം കൂടിയാണിത്. നീതിക്കും അവകാശങ്ങൾക്കുംവേണ്ടി ഒറ്റക്കെട്ടായി പോരാടുന്ന യുവതലമുറ ആർഎസ്‌എസിന്റെയും ബിജെപിയുടെയും മുന്നോട്ടുള്ളയാത്രയ്ക്ക വലിയ വെല്ലുവിളിയുയർത്തും. എല്ലാ ജനകീയ സമരങ്ങളെയും വിരട്ടിയും വിലപേശിയും അടിച്ചമർത്തിയും ഇല്ലാതാക്കാമെന്ന കേന്ദ്രസർക്കാരിന്റെ അമിതാത്മവിശ്വാസം അബദ്ധമാണെന്നും യുവജനപ്രക്ഷോഭം തെളിയിച്ചു.
മോദിയുടെ കരുത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ‘തീവ്രഭക്തർ’ പോലും അസംതൃപ്‌തരാണ്. യുവജനപ്രക്ഷോഭം സൃഷ്ടിച്ച നാണക്കേട് മാത്രമല്ല സാധാരണ പ്രവർത്തകർക്കിടയിൽ ഇത്രയും വലിയ അതൃപ്‌തി സൃഷ്ടിച്ചത്. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ള കൈകാര്യംചെയ്‌ത രീതിയും രോഷമുണ്ടാക്കിയിട്ടുണ്ട്. ‘കൊടുങ്കാറ്റുകളെയും പേമാരികളെയും നിലയ്‌ക്ക് നിർത്താൻ കഴിവുള്ള നേതാവെന്നും കറകളഞ്ഞ അഴിമതി വിരുദ്ധ’നെന്നുമുള്ള മോദിയുടെ കൃത്രിമപ്രതിച്ഛായ ഇല്ലാതായെന്നതാണ് വസ്‌തുത. യുവതലമുറ ഒപ്പമുണ്ടെന്ന അവകാശവാദവും ജന്തർ മന്തറിലെ സമരത്തിലൂടെ പൊളിഞ്ഞു. ഇൗ സാഹചര്യത്തിൽ ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ.










0 comments