'ഈ ലോകം വിട്ടു പോകുന്നു, മകളെ നോക്കണം'; ഭർതൃവീട്ടിലെ പീഡനത്തിൽ മനംമടുത്ത് യുവതി ജീവനൊടുക്കി

ജീവനൊടുക്കുന്നതിന് മുമ്പായി യുവതി പകര്‍ത്തിയ വീഡിയോയില്‍ നിന്നുള്ള ദൃശ്യം (Photo: Times Now)
ന്യൂഡൽഹി: ഭർതൃവീട്ടുകാരുടെ മാനസിക-ശാരീരിക പീഡനത്തിൽ മനംമടുത്ത് യുവതി ജീവനൊടുക്കി. 24 കാരിയായ ടീനയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ചത്. ഔട്ടർ ഡൽഹിയിലെ നംഗ്ലോയിയിലാണ് സംഭവം. ഭർതൃവീട്ടുകാരുടെ പീഡനമാണ് തന്റെ മരണത്തിനു കാരണമെന്ന് വ്യക്തമാക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് യുവതി ജീവനൊടുക്കിയത്. നേരിട്ട ക്രൂരമായ പീഡനങ്ങളും ദുരവസ്ഥകളെ കുറിച്ചുമാണ് യുവതി ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്.
തന്റെ മാതാപിതാക്കളോടും ഭർത്താവിനോടും മറ്റ് കുടുംബാംഗങ്ങളോടുമായി സംസാരിക്കുന്നതാണ് വീഡിയോ ക്ലിപ്പിൽ ഉള്ളത്. ‘‘എനിക്കൊരു ചെറിയ കുടുംബം മാത്രമാണ് വേണ്ടിയിരുന്നത്. ഞാൻ ഒരിക്കലും മന്ത്രവാദമൊന്നും ചെയ്തിട്ടില്ല’’– യുവതി കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഭർത്താവിനൊപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്നും യുവതി പറയുന്നു. താൻ ഈ ലോകം വിട്ടുപോവുകയാണെന്ന് പിതാവിനോട് പറയുന്ന ടീന, തന്റെ മരണത്തിന്റെ പേരിൽ ആരും വഴക്കിടരുതെന്നും തൻ്റെ ഒന്നരവയസുള്ള മകളെ നന്നായി നോക്കണമെന്നും അഭ്യർഥിക്കുന്നുണ്ട്.
കുഞ്ഞിനെ ഭർത്താവടക്കം മറ്റാർക്കും വിട്ടുകൊടുക്കരുതെന്നും വീഡിയോയിൽ പറയുന്നുണ്ട്. രണ്ടര വർഷം മുമ്പായിരുന്നു ടീനയുടെ വിവാഹം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം നംഗ്ലോയിയിലായിരുന്നു താമസം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.










0 comments